Site icon Janayugom Online

ഭരണഘടനക്ക് മേല്‍ ആപത്തിന്റെ ഒരു വാള്‍ തൂങ്ങി കിടക്കുന്നു; ബിനോയ് വിശ്വം 

ഭരണഘടനയ്ക്ക് മേൽ ആപത്തിന്റെ ഒരു വാള്‍ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ 17 സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരഘടനയ്ക്ക് മേല്‍ ഡെമോക്ലിസിന്റെ വാളുപോലെ മതേതര വിരുദ്ധമായ, ജനാധിപത്യ വിരുദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ വാൾ തൂങ്ങി കിടക്കുകയാണ്. ആ വാൾ ഒരു ചെറുകാറ്റിൽ പോലും താഴേക്ക് വീഴാം. അതോടെ ഭരണഘടനാ മൂല്യങ്ങൾ എല്ലാം അപകടത്തിലാകും. ഇതൊരു സാങ്കൽപ്പികമായ കാര്യമല്ല ഒരു യാഥാർത്ഥ്യമാണ്. ഈ വാൾ വീണാൽ ഇന്ത്യ അവശേഷിക്കില്ല. അതുകൊണ്ടു തന്നെ നമ്മുടെ മുഖ്യമായ സമരം ഭരണഘടനാ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിനു വേണ്ടിയാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യ ഇന്ത്യയായി തന്നെ നിലനിൽക്കു മോ എന്നുള്ളതാണ് മുഖ്യമായി ഉയരുന്ന ചോദ്യം. ഇന്ത്യയായി നിലനിൽക്കണ മെങ്കിൽ അടിസ്ഥാനപരമായി മതേതരത്വം ജനാധിപത്യം സോഷ്യലിസം തുടങ്ങിയ ഭരണഘടന മൂല്യങ്ങള്‍ നിലനിൽക്കണം. ഭരണഘടനയിലെ ഏറ്റവും മുഖ്യമായ ഭാഗം അതിന്റെ ആമുഖം തന്നെയാണ്. അത് നാം ഓരോരുത്തരുടെയും മനസില്‍ കൊത്തിവെയ്ക്കേണ്ടതാണ്. നമ്മളാല്‍ നമുക്കായി എഴുതപ്പെട്ട നമ്മുടെ ഭരണഘടനയില്‍ ജനങ്ങള്‍ തന്നെയാണ് പ്രധാനം. തുടക്കത്തില്‍ തന്നെ അതു വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനും ഒരു ആപത്ത് ഉണ്ടായാൽ ഇന്ത്യയ്ക്ക് പിന്നെ നിലനില്‍പ്പില്ല. നമ്മുടെ മുഖ്യമായ സമരം ഭരണഘടനാ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിനു വേണ്ടിയാകണം.

ഇന്ത്യയുടെ വൈദ്യുതി ഉല്പാദനത്തിൽ 50. 7 ശതമാനം കയ്യാളുന്നത് സ്വകാര്യമേഖലയാണ്. ഇതിന് കാരണം 2003 ലെ ഇലക്ട്രിസിറ്റി ആക്ടാണ്. ഇതിന്റെ ദൂഷ്യങ്ങൾ സമൂഹത്തെയാകെ ബാധിക്കുന്നു. ഡൽഹിയിലെ കർഷക സമരത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് ഇലക്ട്രിസിറ്റി ആക്ട് പിൻവലിക്കണം എന്നതാണ്. ഇവിടെയാണ് തൊഴിലാളിയും കർഷകനും തമ്മിലുള്ള ഐക്യം രൂപപ്പെടുന്നത്. ഇലക്ട്രിസിറ്റി നിയമം കർഷകരെ തകർക്കുന്നവെന്നത് അവരുടെ അനുഭവമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

കെഎസ്ഇബി ഒ എഫ് പ്രസിഡന്റ് ഡോ. പി എൻ ബിജു അധ്യക്ഷത വഹിച്ചു സമ്മേളനത്തില്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി ഗിരീഷ് കുമാർ ജി രക്തസാക്ഷി പ്രമേയവും റീജനൽ സെക്രട്ടറി അജിത് എൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, മുൻ മന്ത്രി വി എസ് സുനിൽകുമാർ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വര്‍ക്കിംഗ് പ്രസിഡന്റ് എ എം ഷിറാസ്, പ്രദീ വി എം വിവി ഹാപ്പി, എം എം ജോർജ്, സന്തോഷ് കുമാർ, ജയപ്രകാശ് സി കെ. ഷീജ എം കെ എന്നിവർ സംസാരിച്ചു. എം ജി അനന്ദകൃഷ്ണൻ റിപ്പോർട്ടും, പ്രദീപ് പി എസ് കണക്കും അവതരിപ്പിച്ചു.

കെഎസ്ഇബിയിലെ സേവന‑വേതന വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്ന ദീര്‍ഘകാല കരാറനുസരിച്ചും ഓഫീസേഴ്സിന്റെ ശമ്പള പരിഷ്കരണ ഉത്തരവനുസരിച്ചും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവും അനുസരിച്ച് കാലാകാലങ്ങളില്‍ ഡിഎ പുതുക്കി അനുവദിക്കേണ്ടതാണ്. ഇതിനായി മറ്റ് സര്‍ക്കാര്‍ ഉത്തരവുകള്‍ കണക്കിലെടുക്കേണ്ടതില്ലെന്നതാണ് കീ‌ഴ്‌വഴക്കം. നിലവില്‍ 5 ഗഡു ഡിഎ ആണ് ജീവനക്കാര്‍ക്ക് അനുവദിക്കാനുള്ളത്. ഡിഎ ലഭിക്കുക എന്നത് ജീവനക്കാരുടെ അനിഷേധ്യമായ അവകാശമാണ്. നിലവില്‍ കുടിശികയായ അഞ്ചു ഗഡു ഡിഎ അടിയന്തരമായി അനുവദിക്കണമെന്ന് കെഎസ്ഇബിഒഎഫ് സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പുതിയഭാരവാഹികളായി സജിതകുമാരി (സംസ്ഥാന പ്രസിഡന്റ്), എം ജി അനന്തകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ജോജി സി (ട്രഷറര്‍), ശ്രീഹരി ടി, ജി ഗിരികുമാര്‍ (വര്‍ക്കിങ് പ്രസിഡന്റുമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: 17 State Con­fer­ence of KSEB Offi­cers Federation
You may also like this video

 

 

Exit mobile version