Site iconSite icon Janayugom Online

ഫിലിപ്പീൻസിൽ കപ്പൽ മുങ്ങി 18 മരണം; 24 പേരെ കാണാനില്ല, തിരച്ചിൽ തുടരുന്നു

ഫിലിപ്പീൻസിന്റെ തെക്കൻ തീരത്ത് 350ലധികം യാത്രക്കാരുമായി സഞ്ചരിച്ച കപ്പൽ മുങ്ങി 18 മരണം. ‘എംവി തൃഷ കെർസ്റ്റിൻ 3’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 317 പേരെ രക്ഷപ്പെടുത്തിയതായും 24 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.50ഓടെയാണ് കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചത്. മിന്ദനാവോ ദ്വീപിൽ നിന്ന് ജോലോ ദ്വീപിലേക്ക് പോവുകയായിരുന്നു ഈ ചരക്ക്-യാത്ര ഫെറി. കടൽ അതിരൂക്ഷമായതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം. നിലവിൽ അപകടകാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനം ദുഷ്കരം ദുരന്തനിവാരണ സേന പുറത്തുവിട്ട ദൃശ്യങ്ങളിൽ, ലൈഫ് ജാക്കറ്റുകൾ ധരിച്ച് കടലിൽ ഒഴുകിനടക്കുന്ന യാത്രക്കാരെ കാണാം. രക്ഷപ്പെടുത്തിയവരെ പുതപ്പുകളിൽ പൊതിഞ്ഞ് കരയ്ക്കെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഒരേസമയം വലിയൊരു വിഭാഗം ആളുകളെ രക്ഷപ്പെടുത്തിയതോടെ മതിയായ ജീവനക്കാരില്ലാതെ ആശുപത്രി അധികൃതരും രക്ഷാപ്രവർത്തകരും പ്രതിസന്ധിയിലായി. തങ്ങളുടെ ബന്ധുക്കളെക്കുറിച്ച് വിവരങ്ങൾ തേടി നൂറുകണക്കിന് ഫോൺ കോളുകളാണ് ഓഫീസുകളിൽ എത്തുന്നതെന്ന് അടിയന്തര വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആവർത്തിക്കുന്ന അപകടങ്ങൾ 7,100ലധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസിൽ ഫെറി അപകടങ്ങൾ പതിവായിരിക്കുകയാണ്. കുറഞ്ഞ യാത്രാച്ചെലവ് കാരണം ഭൂരിഭാഗം ആളുകളും കടൽയാത്രയെയാണ് ആശ്രയിക്കുന്നത്. എന്നാൽ കപ്പലുകളുടെ മോശം അറ്റകുറ്റപ്പണികളും പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതും ദുരന്തങ്ങൾക്ക് വഴിവെക്കുന്നു.

Exit mobile version