Site iconSite icon Janayugom Online

1995ലെ വ്യാജ രേഖ ചമയ്ക്കൽ കേസ്; പൂർണിയ എംപി പപ്പു യാദവ് അറസ്റ്റിൽ

ബീഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവിനെ പാട്ന പൊലീസ് അറസ്റ്റ് ചെയ്തു. 31 വർഷം പഴക്കമുള്ള വ്യാജ രേഖ ചമയ്ക്കൽ കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു നാടകീയമായ അറസ്റ്റ് നടന്നത്. 1995ൽ ഗാർഡാനിബാഗിൽ രജിസ്റ്റർ ചെയ്ത വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് പുറപ്പെടുവിച്ച പ്രോപ്പർട്ടി അറ്റാച്ച്‌മെന്റ് വാറണ്ടിന്മേലാണ് പൊലീസിന്റെ നടപടി.

തന്റെ വീട് ചതിയിലൂടെ വാടകയ്ക്കെടുക്കുകയും ഉടമയെ ഭീഷണിപ്പെടുത്തിക്കൊണ്ട് അത് എംപി ഓഫീസായി ഉപയോഗിക്കുകയും ചെയ്തുവെന്ന വിനോദ് ബിഹാരി ലാലിന്റെ പരാതി നൽകുകയായിരുന്നു. പാട്നയിലെ ഗർദാനിബാഗ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാത്രി വസതി വളഞ്ഞ പൊലീസ് അമ്പതോളം ഉദ്യോഗസ്ഥരുടെ കാവലിലാണ് എംപിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ഐജിഐഎംഎസ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് സിറ്റി എസ്പി ഭാനു പ്രതാപ് അറിയിച്ചു. ശനിയാഴ്ച അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

Exit mobile version