Site icon Janayugom Online

ബംഗ്ലാദേശിന് രണ്ടര ലക്ഷം ടണ്‍ അരി; കേന്ദ്രസര്‍ക്കാരിന് വന്‍ ലാഭം

ബംഗ്ലാദേശിലേക്ക് രണ്ട് ലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരമാണ് അരി നല്‍കുന്നത്. കൂടാതെ ഇന്ത്യയിലെ സ്വകാര്യ വ്യാപാരികളില്‍ നിന്ന് 50,000 ടണ്‍ അരിയും ബംഗ്ലാദേശ് വാങ്ങുന്നുണ്ട്.
അതേസമയം സ്വകാര്യ വ്യാപാരി ടെണ്ടറില്‍ രേഖപ്പെടുത്തിയ വിലയേക്കാൾ 11 ശതമാനം കൂടുതല്‍ വിലയ്ക്കാണ് ബംഗ്ലാദേശിന് അരി വില്‍ക്കുക. ഇതിലൂടെ കേന്ദ്രസര്‍ക്കാരിന് വന്‍ ലാഭമാണ് ലഭിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. കേരളമടക്കം സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന അരിവിഹിതം നല്‍കാന്‍ വൈമുഖ്യം കാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ വന്‍ ലാഭമാണ് അരി വ്യാപാരത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡല്‍ഹി ആസ്ഥാനമായുള്ള കേന്ദ്രീയ ഭണ്ഡാര്‍ ആണ് ഒരു ലക്ഷം ടണ്‍ അരി വിതരണം ചെയ്യുക. ബസുമതി ഇതര അരിയായിരിക്കും ഇവര്‍ നല്‍കുക. അരിയുടെ എഴുശതമാനം കപ്പലിലും 30 ശതമാനം ട്രെയിനിലും ആയിരിക്കും ബംഗ്ലാദേശിലെത്തിക്കുക. കരാര്‍ ഒപ്പിടുന്നതു മുതല്‍ 75 ദിവസത്തിനുള്ളില്‍ അരി എത്തിക്കാനാണ് ധാരണ.

നാഷണല്‍ കോഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഒരു ലക്ഷം ടണ്‍ അരി ലഭ്യമാക്കുക. ഒരു ടണ്ണിന് 433.60 ഡോളര്‍ എന്ന നിലയ്ക്കാണ് ഇരു സ്ഥാപനങ്ങളും അരി ബംഗ്ലാദേശിനു നല്‍കുക. റായ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കാണ് 50,000 ടണ്ണിന്റെ അരി നല്‍കാനുള്ള ടെണ്ടര്‍ ലഭിച്ചിരിക്കുന്നത്. ഒരു ടണ്ണിന് 393.30 ഡോളറിനാണ് ഇവര്‍ അരി നല്‍കേണ്ടത്. അതിനിടെ സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യാപാരങ്ങളിലെ സുതാര്യത സംബന്ധിച്ച് ഇന്ത്യയിലെ കയറ്റുമതിക്കാര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്.

ഗോതമ്പ് കരുതല്‍ ശേഖരം വിപണിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഗോതമ്പ് വില നിയന്ത്രിക്കാനായി കരുതല്‍ ശേഖരം വിപണിയിലിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീം വഴി 20 ലക്ഷം ടണ്‍ ഗോതമ്പ് വിപണിയിലെത്തിക്കാനാണ് തീരുമാനം. ഗോതമ്പിനും ആട്ടയ്ക്കും മുന്‍വര്‍ഷത്തേക്കാള്‍ പത്ത് ശതമാനത്തിലേറെ വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.

Eng­lish Summary;2.5 mil­lion tons of rice for Bangladesh; Huge prof­it for cen­tral government
You may also like this video

Exit mobile version