Site icon Janayugom Online

മഹാദേവ് ആപ്പ് ഉടമ വിവാഹത്തിനായി പൊടിച്ചത് 200 കോടി

മഹാദേവ് വാതുവെയ്പ്പ് ആപ്പ് ഉടമ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിന് 200 കോടി രൂപ ചെലവഴിച്ച സംഭവം വിവാദത്തിലേയ്ക്ക്. വിവാദ ഇടനിലക്കാരന്റെ വിവാഹത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളും കുരുക്കിലായി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം യുഎഇയില്‍ നടന്ന വിവാഹത്തിനാണ് സൗരഭ് ചന്ദ്രകാര്‍ 200 കോടിരൂപ ചെലവഴിച്ചതായി വിവരം പുറത്ത് വന്നത്.

ഇന്ത്യയില്‍ നിരോധിച്ച വാതുവെയ്പ്പ് യുഎഇ ആസ്ഥാനമായി കമ്പനി രൂപീകരിച്ച് നടത്തുന്ന സൗരഭിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്രോഫ്, സണ്ണി ലിയോണ്‍, നേഹ കക്കഡ് അടക്കമുള്ളവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഹവാല പണമാണ് വിവാഹത്തിന് ചെലവാക്കിയതെന്നാണ് ഇഡി വിലയിരുത്തല്‍. വിവാഹ ചടങ്ങ് നടത്തുന്നതിന് ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് 112 കോടി രൂപ, ഹോട്ടല്‍ ബുക്കിങിന് 42 കോടി രൂപ എന്നിവ സൗരഭ് ചെലവഴിച്ചതായി ഇതിനകം തെളിഞ്ഞിട്ടുണ്ട്.
നിരോധിത വാതുവെയ്പ്പ് ആപ്പിന്റെ വിജയപാര്‍ട്ടി സംഘടിപ്പിച്ച വിഷയത്തില്‍ സഹ പ്രമോട്ടറുമായ രവി ഉപ്പലിനെതിരെയും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാദ ആപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കൊല്‍ക്കത്ത- ഭോപ്പാല്‍ മുംബൈ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 417 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കാര്‍ഡ് ഗെയിം, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടെന്നീസ്, ഫുട്ബോള്‍ മത്സരങ്ങളില്‍ തല്‍സമയ വാതുവെയ്പ്പ് നടത്തുന്ന കമ്പനിയാണ് മഹാദേവ് ബെറ്റിങ് ആപ്പ്. ദുബായ് ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനം.

Eng­lish sum­ma­ry; 200 crores for Mahadev app own­er for marriage

you may also like this video;

Exit mobile version