Site icon Janayugom Online

2000 നോട്ട്: വന്‍നിക്ഷേപങ്ങളില്‍ പിടിവീഴും

2000 രൂപയുടെ വന്‍തോതിലുള്ള നിക്ഷേപത്തിന്റെ വിശദാംശം ബാങ്കുകള്‍ ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. രാജ്യത്ത് 2000ത്തിന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ 10 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കാനാണ് ഉത്തരവ്. വര്‍ഷാവര്‍ഷം ബാങ്കുകള്‍ ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കുന്ന സ്റ്റേറ്റ്മെന്റില്‍ ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ സമര്‍പ്പിക്കുന്ന രേഖയില്‍ നോട്ടിന്റെ വര്‍ഗം തിരിച്ചുള്ള കണക്കുകള്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. ബാങ്കുകള്‍ സമര്‍പ്പിക്കുന്ന രേഖ പരിശോധിച്ച് നികതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇതു സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്താകെ 2000 രൂപ നോട്ടുകള്‍ മാറാന്‍ ബാങ്കുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും കയ്യില്‍ അധികം പണം സുക്ഷിക്കാറുണ്ടെന്നും, എന്നാല്‍ വന്‍തോതിലുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാതെയും നികുതി അടയ്ക്കാതെയും സര്‍ക്കാരിനെ കബളിപ്പിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരാന്‍ നിര്‍ദേശം ഉപകരിക്കുമെന്നാണ് കരുതുന്നതെന്നും മുതിര്‍ന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറിയെടുക്കാനും ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമല്ലെന്ന് കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പല ബാങ്കുകളും ഇത്തരം രേഖ ആവശ്യപ്പെടുന്നുണ്ട്. 

Eng­lish Summary:2000 note: Big invest­ments will be seized

You may also like this video

Exit mobile version