Site iconSite icon Janayugom Online

2000 നോട്ട് വിസ്മൃതിയിലേക്ക്; 97.62 ശതമാനം തിരിച്ചെത്തി

രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ വിസ്മൃതിയിലേക്ക്. പിന്‍വലിച്ച നോട്ടുകളില്‍ 97.62 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 8,470 കോടിയുടെ നോട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളതെന്ന് റിസര്‍വ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫെബ്രുവരി 29 വരെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. പിന്‍വലിച്ചുവെങ്കിലും നോട്ടിന്റെ നിയമസാധുത തുടരുമെന്നും കേന്ദ്ര ബാങ്ക് അറിയിപ്പില്‍ പറയുന്നു. 2023 മേയ് 19ന് നോട്ടുകള്‍ നിരോധിച്ച സമയത്ത് രാജ്യത്ത് 3.56 ലക്ഷം കോടിയുടെ നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്. 

2016ലാണ് മോഡി സര്‍ക്കാര്‍ 2,000 നോട്ടുകള്‍ അവതരിപ്പിച്ചത്. വിനിമയത്തിലുണ്ടായിരുന്ന 500, 1000 നോട്ടുകള്‍ പിന്‍വലിച്ചാണ് 1934ലെ റിസര്‍വ് ബാങ്ക് സെക്ഷന്‍ 24( 1 ) അനുസരിച്ച് നോട്ടുകള്‍ പുറത്തിറക്കിയത്. അവതരണ വേളയില്‍ നോട്ടിനെക്കുറിച്ച് വിചിത്രമായ അവകാശവാദങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ചിപ്പുള്ള നോട്ട്, ഉറവിടം കണ്ടെത്താന്‍ സാധിക്കും, ഭീകരവാദം, കള്ളപ്പണം തടയാന്‍ പര്യാപ്തം തുടങ്ങിയ കോലാഹലങ്ങള്‍ വ്യാപകമായിരുന്നു. എന്നാല്‍ കൈകാര്യം ചെയ്യാനും എളുപ്പത്തില്‍ വിനിമയം ചെയ്യാനും സാധിക്കുന്നതല്ല 2000ത്തിന്റെ നോട്ടുകളെന്ന് വ്യാപരികള്‍ അന്നിതന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

Eng­lish Summary:2000 note into obliv­ion; 97.62 per­cent returned
You may also like this video

Exit mobile version