Site iconSite icon Janayugom Online

2002 ഗുജറാത്ത് കലാപം; സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കുമുള്ള സുരക്ഷ പിന്‍വലിച്ച് ഗുജറാത്ത്

2002ലെ ഗുജറാത്ത് കലാപക്കേസിലെ സാക്ഷികളുടെയും അഭിഭാഷകരുടെയും വിരമിച്ച ജ‍‍‍ഡ്ജിമാരുടെയും സുരക്ഷ പിന്‍വലിച്ചു. സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. 2002ലെ ഗോധ്ര തീവയ്പ്, തുടര്‍ന്ന് നടന്ന കലാപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ 131 സാക്ഷികള്‍, ഇരകള്‍ക്ക് വേണ്ടി നിയമയുദ്ധം നടത്തിയ രണ്ട് അഭിഭാഷകര്‍, നരോദ പാട്യ കൂട്ടക്കൊല കേസില്‍ വിചാരണ നടത്തിയ വിരമിച്ച ജഡ്ജി എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷയാണ് പിന്‍വലിച്ചത്.

നരോദ പാട്യ കേസിൽ 32 പ്രതികളെ ശിക്ഷിച്ച മുൻ ജഡ്ജി ജ്യോത്‌സ്‌ന യാഗ്നിക്കും സംരക്ഷണം നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവര്‍ക്ക് നേരെ നിലവില്‍ വധഭീഷണിയില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് നടപടിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗം എ കെ മല്‍ഹോത്ര പറഞ്ഞു. പ്രാദേശിക പൊലീസും സിഐഎസ്എഫ് അംഗങ്ങളുമാണ് ഇവര്‍ക്ക് സുരക്ഷ നല്‍കിയിരുന്നത്. വധഭീഷണിയില്ലെന്ന് കാണിച്ച് 25 ദൃക്സാക്ഷികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷ 2021 ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. 

ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ്, നരോദ പാട്യ കേസ്, നരോദ ഗാം കേസ്, ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസ്, ദിപ്ദ ദർവാസ തുടങ്ങിയ നിരവധി കേസുകള്‍ 2002ലെ കലാപത്തില്‍ ഉൾപ്പെടുന്നു. 2002ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ 1000ത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. കലാപം നടക്കുമ്പോൾ നരേന്ദ്രമോഡിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. കലാപവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളിൽ ഉള്‍പ്പെട്ട സാക്ഷികള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നത്. 

Eng­lish Summary;2002 Gujarat riots; Gujarat with­draws secu­ri­ty for wit­ness­es and lawyers
You may also like this video

Exit mobile version