Site icon Janayugom Online

ഗുജറാത്ത് തുറമുഖത്തെ 21,000 കോടിയുടെ മയക്കുമരുന്ന് വേട്ട; മുഖ്യ കണ്ണി അഞ്ചാംദിവസം രാജ്യംവിട്ടു

ഗുജറാത്ത് തുറമുഖത്ത് 21,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ മുഖ്യകണ്ണി അഞ്ചാം ദിവസം രാജ്യം വിട്ടു. കൂടാതെ ജൂണ്‍ മാസത്തില്‍ മറ്റൊരു കേസില്‍ പിടികൂടിയ ഇയാളെ വിട്ടയക്കുകയും ചെയ്തു. അഫ്ഗാന്‍ പൗരനായ നജീബുള്ളയാണ് റവന്യു ഇന്റലിജന്‍സ് വിഭാഗം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് 3000 കിലോ ഹെറോയിന്‍ പിടികൂടിയതിന്റെ അഞ്ചാം ദിവസം രാജ്യം വിട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17,19 തീയതികളിലായിരുന്നു രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നത്.

ഇന്ത്യയിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തിന്റെ മുഖ്യ കണ്ണിയായി നേരത്തെയും പങ്കാളിയായിരുന്നു നജീബുള്ള. ജൂണിലായിരുന്നു മറ്റൊരു കേസില്‍ നാലുപേരുമായി പഞ്ചാബില്‍ പിടിയിലാവുന്നത്. പല തവണ ചോദ്യം ചെയ്തുവെങ്കിലും എന്തെങ്കിലും കുറ്റം ചുമത്താതെ അവരെ വിട്ടയക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 300 കിലോഗ്രാം മയക്കുമരുന്ന് കടത്തിയതിന്റെ ഇടനിലക്കാരനെന്ന നിലയിലായിരുന്നു നജീബുള്ള പഞ്ചാബില്‍ വച്ച് ജൂണില്‍ പിടിയിലായത്. അന്ന് മയക്കുമരുന്ന് കടത്തിയ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസന്‍ ഹുസൈന്‍ ലിമിറ്റഡ് തന്നെയായിരുന്നു സെപ്റ്റംബറിലെ കടത്തിനു പിന്നിലും. ജൂണിലെ കടത്ത് ഒരു പരീക്ഷണമായിരുന്നുവെന്നും അതില്‍ വിട്ടയക്കപ്പെട്ടതിനെ തുടര്‍ന്നാണ് വന്‍ കടത്തിന് നജിബുള്ള പദ്ധതി തയാറാക്കിയതെന്നും രഹസ്യ വിവരം നല്കിയ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി വാര്‍ത്തയിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി പല തവണ നജീബുള്ള ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ ഗുജറാത്തിലെ മയക്കുമരുന്ന് പിടിച്ചതിന്റെ അഞ്ചാം ദിനം രാജ്യം വിടുകയായിരുന്നു. പാകിസ്ഥാന്‍ വഴിയാണ് നജീബുള്ള രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

ഓഗസ്റ്റ് മാസം അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെ ഇന്ത്യയിലേയ്ക്കുള്ള മയക്കുമരുന്ന് കടത്ത് വര്‍ധിച്ചതായി സംശയമുണ്ടായിരുന്നു. എന്നിട്ടും നേരത്തെ പിടികൂടപ്പെട്ട നജീബുള്ളയ്ക്ക് രാജ്യം വിടാന്‍ സാധിച്ചത് കള്ളക്കടത്തിനു പിന്നിലെ ഉന്നത ബന്ധമാണെന്ന് ഊഹിക്കപ്പെടുന്നു.
റവന്യു ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ മയക്കുമരുന്ന് കടത്ത് കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറിയിരുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന നാലു അഫ്ഗാന്‍ പൗരന്മാര്‍, രണ്ട് ഉസ്ബെക്കിസ്ഥാന്‍ വനിതകള്‍, ചെന്നൈയിലെ ദമ്പതികള്‍ എന്നിങ്ങനെ എട്ടു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ENGLISH SUMMARY: 21,000 crore drug bust in Gujarat port
You may also like this video

Exit mobile version