Site icon Janayugom Online

‘പൊൻവാക്ക്’ പദ്ധതിയിലൂടെ തടഞ്ഞത് 24 ശൈശവ വിവാഹങ്ങൾ

child marriage

വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘പൊൻവാക്ക്’ പദ്ധതിപ്രകാരം സംസ്ഥാനത്ത് ആറ് മാസത്തിനിടെ തടഞ്ഞത് 24 ശൈശവ വിവാഹങ്ങൾ.

സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾ തടയാനുള്ള പദ്ധതി ആണ് പൊൻവാക്ക്. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്നയാൾക്ക് പദ്ധതി പ്രകാരം 2500 രൂപ പാരിതോഷികം നൽകും. പൊതുജന പങ്കാളിത്തത്തോടെ ഇത്തരം വിവാഹങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവരം നൽകുന്ന വ്യക്തിക്ക് പാരിതോഷികം നൽകുന്ന പദ്ധതി ആവിഷ്ക്കരിച്ചത്.

ആറുമാസം മുമ്പാണ് പൊൻവാക്ക് പദ്ധതി സംസ്ഥാനത്ത്ആരംഭിച്ചത്. ഇത് വരെ മൂന്ന് പേർക്ക് മാത്രമാണ് 2500 രൂപ പാരിതോഷികം ലഭിച്ചത്. ബാക്കിപത്ത് പേർക്ക് കൂടി പാരിതോഷികം ലഭിക്കാൻ അർഹതയുണ്ടെന്നും നടപടിക്രമം പുരോഗമിക്കുകയാണെന്നും വനിത ശിശു വികസന വകുപ്പ് അധികൃതർ ജനയുഗത്തോട് പറഞ്ഞു.

ശൈശവവിവാഹം സംബന്ധിച്ച പരാതി ഏറ്റവും കൂടുതൽ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. ആറ് മാസത്തിനിടയിൽ 17പരാതികളാണ് ലഭിച്ചത്. കൊല്ലം-1,തൃശ്ശൂർ ‑1,പാലക്കാട്-3,കണ്ണൂർ‑1,വയനാട്-1 എന്നിങ്ങനെയാണ് പദ്ധതി പ്രകാരം മറ്റ് ജില്ലകളിൽ നിന്ന് പരാതി ലഭിച്ചത്. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംഭവമറിഞ്ഞാൽ വിവരദാതാവിന്റെ പേരുവിവരം വെളിപ്പെടുത്താതെ ശൈശവ വിവാഹ നിരോധന ഓഫിസർ, ജില്ല വനിത‑ശിശു വികസന ഓഫിസർ എന്നിവർക്ക് വിവരം കൈമാറണം.

ശിശുക്ഷേമ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ആകെ 45 ശൈശവ വിവാഹങ്ങൾ നടന്നു. എന്നാൽ കഴിഞ്ഞ വർഷം 41 വിവാഹങ്ങൾ ആണ് നടന്നത്. വയനാട് ജില്ലയിൽ ആണ് ഇക്കാലയളവിൽ കൂടുതൽ ശൈശവ വിവാഹം നടന്നത്. 36എണ്ണം. ഈ വർഷം മൂന്നു ശൈശവ വിവാഹം നടന്ന ഇടുക്കി ആണ് രണ്ടാം സ്ഥാനത്ത്. കോട്ടയത്തും എറണാകുളത്തും രണ്ടു വീതവും തൃശൂരിൽ ഒരു വിവാഹവും നടന്നു. കഴിഞ്ഞ വർഷം ആലപ്പുഴ, തൃശുർ ജില്ലകളിൽ മൂന്നു ശൈശവ വിവാഹങ്ങൾ നടന്നു. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോ വിവാഹവും നടന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Eng­lish Sum­ma­ry: 24 child mar­riages blocked by ‘Pon­vak’ scheme

You may like this video also

Exit mobile version