Site iconSite icon Janayugom Online

‘പൊൻവാക്കി’ലൂടെ തടഞ്ഞത് 26 ശൈശവ വിവാഹം

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ‘പൊൻവാക്ക്’ പദ്ധതിയിലൂടെ വിവിധ ജില്ലകളിലായി തടഞ്ഞത് 26 ശൈശവ വിവാഹങ്ങൾ. 2021 മുതൽ ഈ വർഷം ജനുവരി 17 വരെയുള്ള കണക്കുകളാണിത്. ശൈശവ വിവാഹങ്ങൾ പൊതുജന പങ്കാളിത്തത്തോടെ തടയുന്നതിനാണ് 2021 ല്‍ പദ്ധതി ആരംഭിച്ചത്. ശൈശവ വിവാഹം നിയമപരമായി കുറ്റകരമാണെങ്കിലും പലയിടങ്ങളിലും നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വിവാഹങ്ങൾ നടക്കുന്നതായി വിവരം അറിയിക്കുന്ന വ്യക്തികൾക്ക് പാരിതോഷികമായി 2500 രൂപ നല്‍കും. ഇതുവരെ 65,000 രൂപയാണ് പാരിതോഷികമായി നല്‍കിയത്.

2021–22 വർഷത്തിൽ 14, 2022–23ൽ 10, 2023–24 ജനുവരി 17 വരെ രണ്ട് വീതം ശൈശവ വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ഴികെയുള്ള എല്ലാ ജില്ലകളും ശൈശവ വിവാഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ മലപ്പുറത്താണ്. 10 വിവാഹങ്ങളാണ് ഇവിടെ തടഞ്ഞത്.

ശൈശവ വിവാഹം ശ്രദ്ധയിൽപ്പെട്ടാൽ ബ്ലോക്ക് തലത്തിൽ ശിശു വികസന പദ്ധതി ഓഫിസർമാരെയോ (ശൈശവ വിവാഹ നിരോധന ഓഫിസർമാർ), ജില്ലാ വനിത ശിശു വികസന ഓഫിസർമാരെയോ അറിയിക്കാം. ഫോണിലോ ഇ‑മെയിൽ വഴിയോ അറിയിക്കണം. വിവരം നല്‍കുന്ന വ്യക്തിക്ക്, നല്‍കിയ വിവരം സത്യമാണെന്ന് ബോധ്യപ്പെടുന്നപക്ഷം 2500 രൂപ മണി ഓർഡർ വഴിയോ ബാങ്ക് അക്കൗണ്ട് മുഖേനയോ നല്‍കും. വിവരം നല്‍കുന്ന വ്യക്തിയുടെ പേരോ തിരച്ചറിയല്‍ വിവരങ്ങളോ പരസ്യപ്പെടുത്തുകയോ വിവരാവകാശ നിയമം പ്രകാരം നല്‍കുകയോ ചെയ്യില്ല.
കുട്ടിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, മേൽവിലാസം അല്ലങ്കിൽ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള വിവരങ്ങളാണ് അറിയിക്കേണ്ടത്. വിവാഹം നടക്കുന്നതിന് മുമ്പ് നല്‍കുന്ന വിവരത്തിനാണ് പാരിതോഷികം.

Eng­lish Sum­ma­ry: 26 child mar­riages were pre­vent­ed through the ‘Pon­wak’ scheme
You may also like this video

Exit mobile version