Site iconSite icon Janayugom Online

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പടെയുള്ള ഭീകരർ കൊല്ലപ്പെട്ടെന്ന് കശ്മീര്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.

ഇന്നലെ രാവിലെയാണ് അനന്തനാഗിലെ പഹല്‍ഗാം ശ്രിചന്ദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു സൈന്യം പരിശോധന നടത്തിയത്. തുടര്‍ന്ന് വെടിവയ്പ്പുണ്ടാവുകയായിരുന്നു. അഷറഫ് മോല്‍വി ഏറെക്കാലമായി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണെന്നും അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതിയാണ് തകര്‍ത്തതെന്നും കശ്മീര്‍ പൊലീസ് അറിയിച്ചു.

ഏറ്റുമുട്ടൽ മേഖല പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. കൊല്ലപ്പെട്ട മറ്റ് ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അനന്തനാഗിൽ നിന്നും ഹിസ്ബുൾ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു. രണ്ട് ആഴ്ച മുമ്പ് ജമ്മു കശ്മീരിലെ പുൽവായിൽ സുരക്ഷാ സേന മൂന്ന് ലഷ്കർ-ഇ-തായിബ ഭീകരരെ വധിച്ചിരുന്നു.

അതിനിടെ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ തന്നെ ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ സൈന്യത്തിന്റെ പിടിയിലായി. കോക്കർനാഗ് മേഖലയിൽ നിന്നുമാണ് നൗഗാം വെരിനാഗിൽ താമസിക്കുന്ന മുഹമ്മദ് ഇഷ്‌ഫാഖ് ഷെർഗോജ്‌രി പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളിൽ തിരയുന്നയാളാണെന്ന് സൈന്യം പറഞ്ഞു.

Eng­lish sum­ma­ry; 3 Killed In Encounter In J&K

You may also like this video;

Exit mobile version