Site icon Janayugom Online

ഇറ്റലിയിൽ കുടിയേറ്റ ബോട്ട് തകര്‍ന്ന് 30 മരണം

തെക്കൻ ഇറ്റലിയിൽ കുടിയേറ്റ ബോട്ട് തകര്‍ന്ന് 30 മരണം. 40 ലധികം പേര്‍ രക്ഷപ്പെട്ടതായി ഇറ്റാലിയന്‍ അഗ്നിശമനസേനാ വക്താവ് അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സ്റ്റെക്കാറ്റോ ഡി കട്രോയ്ക്ക് സമീപമുള്ള കടൽത്തീരത്ത് 28 മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ളവ കടലിൽ നിന്ന് കണ്ടെടുത്തതായി ഇറ്റാലിയൻ അഗ്നിശമന സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അഗ്നിശമന സേന നല്‍കുന്ന വിവരം. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ബോട്ടില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ ബോട്ട് പാറയിൽ ഇടിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ സാഹചര്യങ്ങള്‍ തടസം സൃഷ്ടിക്കുന്നുണ്ട്.
ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 

എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല. കോസ്റ്റ്ഗാർഡിനോടൊപ്പം അഗ്നിശമന സേനാംഗങ്ങൾ, പോലീസ്, റെഡ്ക്രോസ് രക്ഷാപ്രവർത്തകർ എന്നിവർ കൂടി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ദുഃഖം രേഖപ്പെടുത്തി. ക്രമരഹിതമായ കുടിയേറ്റ ചാനലുകൾക്കെതിരെ ശക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തുന്ന സാഹചര്യമാണിതെന്ന് ഇറ്റാലിയൻ ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്‍ഡോസി പറഞ്ഞു. ഒക്ടോബറിൽ അധികാരത്തിൽ വന്ന ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാർ അഭയാർത്ഥി പ്രവാഹം അവസാനിപ്പിക്കാനായി കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. 

യൂറോപ്പിലേക്ക് കടൽ മാർഗം എത്താൻ ശ്രമിക്കുന്ന അഭയാർത്ഥികളുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. സെൻട്രൽ മെഡിറ്ററേനിയൻ റൂട്ട് എന്ന് വിളിക്കപ്പെടുന്ന ഈ പാത ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഒന്നായിട്ടാണ് അറിയപ്പെടുന്നത്.ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻസ് മിസ്സിങ് മൈഗ്രന്റ്സ് പ്രോജക്ടിന്റെ കണക്കനുസരിച്ച്, 2014 മുതൽ സെൻട്രൽ മെഡിറ്ററേനിയനിൽ 20,333 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

Eng­lish Summary;30 dead after migrant boat cap­sizes in Italy
You may also like this video

Exit mobile version