Site iconSite icon Janayugom Online

വിധി വരും മുമ്പെ മുങ്ങിയ പ്രതിക്ക് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കഞ്ചാവ് കടത്തിയ കേസില്‍ വിധി വരും മുമ്പെ മുങ്ങിയ പ്രതിക്ക് മഞ്ചേരി എന്‍ഡിപിഎസ് കോടതി 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെര്‍പ്പുളശ്ശേരി പാലാട്ടുപറമ്പില്‍ ജാബിര്‍ (31)നെയാണ് ജഡ്ജി ടി ജി വര്‍ഗ്ഗീസ് ശിക്ഷിച്ചത്. 2020 ഒക്‌ടോബര്‍ മൂന്നിനാണ് കേസിന്നാസ്പദമായ സംഭവം. ജാബിറും സുഹൃത്തുക്കളും ചേര്‍ന്ന് പിക്കപ്പ് വാനിലും എയ്ഷര്‍ ലോറിയിലുമായി കഞ്ചാവ് കടത്തുന്നതിനിടെ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഏന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ് കലാമുദ്ദീന്‍ പിടികൂടുകയായിരുന്നു. വാഹനങ്ങളില്‍ നിന്ന് 167.5 കിലോ ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ പിന്നീട് ജാമ്യം നേടുകയും വിചാരണക്ക് ഹാജരാകുകയും ചെയ്തിരുന്നു. എന്നാല്‍ വിധി പറയുന്നതിന് മുമ്പായി ഒന്നാം പ്രതിയായ ജാബിര്‍ ഒളിവില്‍ പോകുകയായിരുന്നു. 

കേസിലെ മറ്റു പ്രതികളായ വണ്ടൂര്‍ കൊച്ചുപറമ്പില്‍ മിഥുന്‍ (35), പുത്തന്‍വീട്ടില്‍ സുജിത്ത് (36), പള്ളിത്തറ വളപ്പില്‍ അലി (45) എന്നിവര്‍ക്ക് 2024 സപ്തംബര്‍ 30ന് ഇതേ കോടതി 30 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഒളിവില്‍ പോയ പ്രതിയെ മറ്റൊരു കഞ്ചാവ് കടത്ത് കേസില്‍ തൃശൂര്‍ പുതുക്കാട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എക്‌സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ എന്‍ ബൈജു ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സുരേഷ് ഹാജരായി.

Exit mobile version