Site icon Janayugom Online

കൊലപാതകം മുതൽ ബലാത്സംഗം വരെ; ക്രിമിനൽ കേസുള്ള എംപിമാരിൽ ഏറ്റവും കൂടുതൽ ബിജെപിക്കാർ

ബിജെപിയില്‍ നിന്നുള്ള രാജ്യത്തെ ഭൂരിഭാഗം എംപിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 763 എംപിമാരിൽ 306 ബിജെപി എംപിമാർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതില്‍ 194 സിറ്റിങ് എംപിമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 40 ശതമാനം എംപിമാര്‍ തങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളില്‍ പ്രതികളാണെന്ന് 25 ശതമാനം എംപിമാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് (1) കേരളം( 23), ബിഹാര്‍(41), മഹാരാഷ്ട്ര (37), തെലങ്കാന (13), ഡൽഹി( അഞ്ച്) തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരാണ് ക്രിമിനല്‍ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ബിജെപിയിലെ 385ല്‍ 139 എംപിമാര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. ഇതില്‍ 98 പേര്‍ ഗുരുതരമായ ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. കോൺഗ്രസില്‍ നിന്ന് 43 പേരും തൃണമൂൽ കോൺഗ്രസില്‍ നിന്ന് 14 പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. 73 ശതമാനം എംപിമാരും പ്രതികളായ കേരളമാണ് ശതമാനക്കണക്കില്‍ മുന്നില്‍.

ലക്ഷദ്വീപ്, ബിഹാര്‍, തെലങ്കാന, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എംപിമാര്‍ക്കെതിരെയാണ് ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോൺഗ്രസ്- 81 ല്‍ 26, എഐടിസി- 36 ൽ ഏഴ്, ആർജെഡി- ആറ് എംപിമാരിൽ മൂന്ന് എന്നിങ്ങനെയാണ് ഗുരുതരമായ ക്രിമിനല്‍കേസുകള്‍ നേരിടുന്നവരുടെ കണക്ക്. 11 സിറ്റിങ് എംപിമാർ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളും (ഐപിസി-302), 32 പേര്‍ വധശ്രമക്കേസുകളും (ഐപിസി സെക്ഷൻ-307), 21 പേര്‍ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും നേരിടുന്നുണ്ട്.

Eng­lish summary;306 MPs have crim­i­nal cas­es against them: Report INDIA

you may also like this video;

Exit mobile version