Site iconSite icon Janayugom Online

കടം തീര്‍ത്ത് പെയ്തിറങ്ങിയത് 35 ശതമാനം അധികമഴ

സംസ്ഥാനത്ത് കാലവർഷം എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വേനൽ മഴ തകർക്കുന്നു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ചത് 35 ശതമാനം അധിക മഴയാണ്. ഇന്നലെ വരെ 433.9 മില്ലി മീറ്റർ മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. സാധാരണയായി ഈ കാലയളവിൽ 321.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് അധിക മഴ രേഖപ്പെടുത്തിയത്. മാർച്ച് 1 മുതൽ മേയ് 31 വരെ ലഭിക്കുന്ന മഴയാണ് വേനൽ മഴയായി രേഖപ്പെടുത്തുന്നത്. 

ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും അധികമഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 76 ശതമാനം അധികമഴ ലഭിച്ചപ്പോൾ കോട്ടയത്ത് 68ഉം എറണാകുളത്ത് 64 ഉം ആലപ്പുഴ 63 ശതമാനവും അധികമഴ ലഭിച്ചു. ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ച കോട്ടയം ജില്ലയിൽ മഴയുടെ ലഭ്യത 676.3 മില്ലിമീറ്ററാണ്. മറ്റെല്ലാ ജില്ലകളിലും അധികമഴ ലഭിച്ചെങ്കിലും ഇടുക്കിയിൽ മഴയുടെ ലഭ്യത സാധാരണ നിലയേക്കാൾ 18 ശതമാനം കുറവാണ്. മാർച്ച് ഒന്നുമുതൽ ഇന്നലെ വരെ 400. 6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇടുക്കിയിൽ ലഭിച്ചത് 329.8 മില്ലി മീറ്റർ മഴയാണ്. 

കടുത്ത വേനലിന് ശേഷം മേയ് പകുതിയോടെയാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നത്. അതേസമയം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ ഒന്നുവരെ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസവും വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 ‑40 കിലേമീറ്റർ ശക്തിയോടുകൂടിയ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Eng­lish Summary:35 per­cent extra rain fell after pay­ing off the debt
You may also like this video

Exit mobile version