Site icon Janayugom Online

ഗാസയില്‍ കൊല്ലപ്പെട്ടത് 3,900 കുട്ടികൾ

gaza

ഗാസയിലെ കുട്ടികള്‍ ഭീകരമായ ദുരന്ത സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്. നാലാഴ്ച പിന്നിട്ട യുദ്ധത്തില്‍ മരിച്ചവരിൽ 40 ശതമാനത്തിലധികം കുട്ടികളാണ്. 

3,900 കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 1,250 കുട്ടികളെ കാണാതായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നും കുട്ടികൾ, സ്ത്രീകൾ, ആരോഗ്യ സേവനങ്ങൾ, പലസ്തീൻ അഭയാർത്ഥികൾ എന്നിവര്‍ക്കായുള്ള യുഎന്നിന്റെ സംയുക്ത ഏജന്‍സികള്‍ പറഞ്ഞു.
29 ദിവസത്തിനിടെ ശരാശരി 130 പേർ ഓരോ ദിവസവും കൊല്ലപ്പെടുന്നുവെന്ന് യുഎന്‍ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു.

അപകടസാധ്യതയുള്ളവരിൽ യുദ്ധസമയത്ത് ജനിച്ച കുട്ടികളും ഉൾപ്പെടുന്നു. ഗാസയിൽ ഏകദേശം 50,000 ഗർഭിണികളുണ്ട്, ചില സ്ത്രീകൾക്ക് അഭയകേന്ദ്രങ്ങളിലും വീടുകളിലും തെരുവുകളിലും അവശിഷ്ടങ്ങൾക്കിടയിൽ പ്രസവിക്കേണ്ടിവരുന്നു. ഇൻകുബേറ്ററുകളിൽ കഴിയുന്ന മാസം തികയാത്ത കുട്ടികളും അപകടത്തിലാണ്.

നിർജ്ജലീകരണം മൂലമുള്ള ശിശുമരണങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് യുണിസെഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപ്പുവെള്ളം കുടിച്ച് കുട്ടികൾ രോഗബാധിതരാകുകയാണെന്നും യുണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. ആക്രമണങ്ങളെ അതീജിവിച്ച കുട്ടികളില്‍ ഭൂരിഭാഗത്തിനും കടുത്ത മാനസിക സമ്മര്‍ദമോ ആഘാതമോ ഉള്ളതായും സംഘടന ചൂണ്ടിക്കാണിക്കുന്നു.

Eng­lish Sum­ma­ry: 3,900 chil­dren killed in Gaza

You may also like this video

Exit mobile version