രാജസ്ഥാനിലെ ഐസിഐസിഐ ബാങ്കിൽ 4.58 കോടിയുടെ തട്ടിപ്പ്. ബാങ്കിന്റെ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ അറസ്റ്റിൽ. തട്ടിയെടുത്ത ഫണ്ട് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചതായും മുഴുവൻ തുകയും നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായിരുന്ന സാക്ഷി ഗുപ്തയാണ് ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളിൽ നിന്നായി പണം പിൻവലിച്ചത്. സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
പണം പിൻവലിക്കുമ്പോൾ സന്ദേശം വരാതിരിക്കാൻ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും സാക്ഷി മാറ്റിയിരുന്നു. പകരം സ്വന്തം കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ നൽകി. 2020–23 കാലഘട്ടത്തിൽ ബ്രാഞ്ചിലെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്സിന്‍റെ അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജർ നൽകിയ റിപ്പോർട്ട്. പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ സാക്ഷിയെ അറസ്റ്റ് ചെയ്തു.

