നാല് കോടി രൂപ പിഴയിട്ടിരുന്ന നടപടിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്എഫ്). 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി. വുകോമനോവിച്ച് രണ്ടാഴ്‌ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് 31നാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും എഐഎഫ്എഫ് പിഴ ചുമത്തിയത്.
നാല് കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിട്ടതിനെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്സിന് പിഴയിട്ടത്. ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം പൂര്‍ത്തിയാകാന്‍ 15 മിനിറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്‌എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് വുകോമനോവിച്ച് എഐഎഫ്എഫിന്റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം. ബംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു.
English Summary:4 crore fine: Blasters hit back