Site iconSite icon Janayugom Online

42 വർഷം മുൻപത്തെ കൊലക്കേസ്; നൂറുവയസുള്ള പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി

42 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ, കൊലപാതകക്കേസിൽ നൂറു വയസ്സുകാരനായ പ്രതിയെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. 1984ൽ ഹമീർപുർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കാൻ ഉണ്ടായ 40 വർഷത്തെ അസാധാരണമായ കാലതാമസം കണക്കിലെടുത്തുമാണ് ജസ്റ്റിസുമാരായ ചന്ദ്രധാരി സിങ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

1984ൽ ഭൂമി തർക്കത്തെത്തുടർന്ന് ഒരാൾ വെടിയേറ്റ് മരിച്ച കേസിലാണ് ധനീറാം പ്രതിയായത്. പ്രധാന പ്രതിയായ മൈക്കുവിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ധനീറാമും മറ്റൊരു പ്രതിയായ സട്ടീദിനും ആക്രമണത്തിന് പ്രേരിപ്പിച്ചതായി ആരോപണമുണ്ട്. സാധാരണ ഉദ്ദേശ്യത്തോടെയുള്ള കൊലപാതകം എന്ന കുറ്റങ്ങൾ ചുമത്തി വിചാരണക്കോടതി ധനീറാമിനെയും സട്ടീദിനെയും ശിക്ഷിക്കുകയായിരുന്നു. കൂട്ടുപ്രതി മരണപ്പെട്ടതോടെ ധനീറാം മാത്രമാണ് കേസിൽ അവശേഷിച്ചിരുന്നത്. നീണ്ട കാലതാമസവും പ്രതിയുടെ വാർദ്ധക്യവും നീതിനിർവ്വഹണത്തിൽ അവഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

Exit mobile version