Site iconSite icon Janayugom Online

ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം: ശിക്ഷാവിധി ശിശുദിനത്തിൽ

ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നവംബര്‍ 14ന്. ശിക്ഷ പ്രഖ്യാപനത്തിന് മുൻപുള്ള വാദം പൂർത്തിയായി. പ്രതി അസഫാക് ആലത്തിനെതിരെ കൊലപാതകവും, ബലാല്‍സംഗവും, പോക്സോനിയമപ്രകാരമുള്ള കുറ്റങ്ങളുമടക്കം ചുമത്തിയിരുന്ന പതിനാറ് കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നടപടിക്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, ജില്ലാ പ്രൊബേഷനറി ഓഫിസര്‍, ജയില്‍ സൂപ്രണ്ട് എന്നിവരോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇരയുടെ ഭാഗം വിശദീകരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് മാനസാന്തര സാധ്യതയുണ്ടോയെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

പ്രതിയ്ക്ക് 28 വയസാണെന്നുള്ളത് വധശിക്ഷ നൽകാൻ തടസമല്ല. 2018 ലാണ് ഇയാൾക്കെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. ആ വർഷം ജനിച്ച മറ്റൊരു കുഞ്ഞിനെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് മൃതദേഹം മറയ് ക്കാന്‍ ശ്രമിച്ചതെന്നും തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചെന്നും കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നതെന്നും പ്രോസീക്യൂഷൻ കോടതിയെ അറിയിച്ചു. ഈ സംഭവത്തിന് ശേഷം ഓരോ അമ്മമാരും ഭീതിയിലാണ്. പുറത്തിറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു.

അതേസമയം, ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപ് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്ന കോടതിയുടെ ചോദ്യത്തിന് ഒപ്പമുള്ളവരെ വെറുതെ വിട്ടുവെന്നും അതിനാൽ തന്നെയും വെറുതെ വിടണമെന്നുമാണ് പ്രതി മറുപടി നല്‍കിയത്.പ്രതിക്ക് എതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ്‌ ശിക്ഷ വിധിക്ക് ഉള്ള വാദം. കേസില്‍ പ്രതിയുടെ ശിക്ഷാ വിധിയിലുള്ള വാദമാണ് ഇന്ന് രാവിലെ എറണാകുളം പോക്സോ കോടതിയില്‍ ആരംഭിച്ചത്.

ജൂലായ് 28‑ന് മൂന്നുമണിക്കാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: 5‑year-old girl’s mur­der in Alu­va: ver­dict on novem­ber 14
You may also like this video

Exit mobile version