എ ഐ എ ഡി എം കെയിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായിരുന്ന കെ എ സെങ്കോട്ടയ്യൻ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. എം ജി രാമചന്ദ്രൻ, ജെ ജയലളിത തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച് 50 വർഷത്തോളം ദ്രാവിഡ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച അനുഭവവുമായാണ് 77കാരനായ സെങ്കോട്ടയ്യൻ ടി വി കെയിൽ ചേർന്നത്. മുൻ എം പി, മുൻ എം എൽ എ എന്നിവരുൾപ്പെടെയുള്ള അനുയായികളോടൊപ്പം സെങ്കോട്ടയ്യൻ ടി വി കെ ആസ്ഥാനത്ത് എത്തി വിജയുമായി കൂടിക്കാഴ്ച നടത്തി. ഒൻപത് തവണ എം എൽ എ ആയിരുന്ന സെങ്കോട്ടയ്യനെ വി കെ ശശികല, ടി ടി വി ദിനകരൻ, ഒ പനീർശെൽവം തുടങ്ങിയ പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുത്ത് എ ഐ എ ഡി എം കെയെ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 31നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
പരിചയസമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ കുറവ് നേരിടുന്ന ടി വി കെയ്ക്ക് സെങ്കോട്ടയ്യൻ ഒരു മുതൽക്കൂട്ടാകും. പാർട്ടിയിലെ ഭൂരിഭാഗം രണ്ടാം നിര നേതാക്കളും രാഷ്ട്രീയത്തിൽ അധികം പരിചയമില്ലാത്തവരോ ദ്രാവിഡ പാർട്ടികളിൽ പ്രവർത്തിക്കാത്തവരോ ആണ്. കരൂർ തിക്കിക്കൂട്ടലിൽ 41 പേർ മരിച്ച സംഭവത്തിൽ പാർട്ടിയുടെ പ്രതികരണം അപര്യാപ്തമായപ്പോൾ ടി വി കെയിലെ രാഷ്ട്രീയ പരിചയസമ്പന്നരുടെ അഭാവം വ്യക്തമായിരുന്നു. എ ഐ എ ഡി എം കെയോടൊപ്പം പ്രവർത്തിച്ച തൻ്റെ 50 വർഷത്തെ അനുഭവത്തിനൊപ്പം, നിയമസഭയ്ക്കകത്തും പുറത്തും ഡി എം കെയെ നേരിടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള ശേഷിയും സെങ്കോട്ടയ്യൻ ടി വി കെയിലേക്ക് കൊണ്ടുവരും. സത്യമംഗലം, പിന്നീട് ഗോബിചെട്ടിപ്പാളയം എന്നിവിടങ്ങളിൽ നിന്ന് ഒൻപത് തവണ എം എൽ എയായി സേവനമനുഷ്ഠിച്ച സെങ്കോട്ടയ്യൻ, ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും മന്ത്രിസഭകളിലും അംഗമായിരുന്നു.

