റഷ്യൻ അധിനിവേശം ആരംഭിച്ച് നാലാം വാർഷികത്തിലേക്ക് അടുക്കുമ്പോൾ, യുദ്ധത്തിൽ ഇതുവരെ 55,000 ഉക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. ഫ്രാൻസ് 2 ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അദ്ദേഹം സൂചിപ്പിച്ച 46,000 എന്ന കണക്കിനേക്കാൾ വലിയ വർദ്ധനവാണിത്. എന്നാൽ, പരിക്കേറ്റവരെ കൂടി കണക്കിലെടുത്താൽ ഉക്രേനിയൻ സൈന്യത്തിലെ ആകെ ആൾനാശം 4 ലക്ഷത്തോളം വരുമെന്നാണ് സ്വതന്ത്ര നിരീക്ഷണ ഏജൻസികൾ വിലയിരുത്തുന്നത്.
അതേസമയം, റഷ്യൻ ഭാഗത്തും കനത്ത ആൾനാശം സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025‑ൽ മാത്രം 4.2 ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഉക്രേനിയൻ സൈനിക വക്താക്കൾ അവകാശപ്പെട്ടു. നിലവിൽ അബുദാബിയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, പിടിച്ചെടുത്ത ഭൂമി വിട്ടുനൽകാൻ ഇരുപക്ഷവും തയ്യാറാകാത്തത് പ്രതിസന്ധി തുടരാൻ കാരണമാകുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിൽ റഷ്യൻ ഭാഗത്തെ ആകെ സൈനിക നഷ്ടം 11 ലക്ഷത്തോളം വരുമെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്.

