Site iconSite icon Janayugom Online

പശ്ചിമഘട്ടത്തിലെ 56,826 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല

പശ്ചിമഘട്ട മലനിരയുടെ 56,826 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം അതീവ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) ആയി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കരട് വിജ്ഞാപനം വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പിറ്റേദിവസം ജൂലൈ 31 ന് പുറത്തിറക്കി. വയനാട്ടില്‍ ദുരന്തമുണ്ടായ 13 വില്ലേജുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ആറു സംസ്ഥാനങ്ങളിലായി 56,826 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുക. കേരളത്തില്‍ മാത്രം 9,994 ചതുരശ്ര കിലോമീറ്റര്‍ മേഖലയുടെ പരിധിക്കുള്ളില്‍ വരും. ഗുജറാത്തിൽ 449, മഹാരാഷ്ട്ര 17,340, ഗോവ 1,461, കർണാടക 20,668, തമിഴ്‌നാട് 6,914 ചതുരശ്ര കിലോമീറ്റർ വീതം പരിസ്ഥിതി ലോല മേഖലയില്‍ ഉൾപ്പെടുന്നു.
വയനാട്ടിലെ പെരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശിലേരി, കിടങ്ങാട്, നൂല്‍പ്പുഴ, ചൂണ്ടല്‍, അച്ചുരാനം, കോട്ടപ്പാടി, കുന്നത്തിടവക, പൊഴുതാന, തരിയോട്, വെള്ളരിമല വില്ലേജുകളാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കരട് സംബന്ധിച്ചുള്ള എതിർപ്പുകൾ 60 ദിവസത്തിനുള്ളിൽ അറിയിക്കണം.

പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 2014 മുതല്‍ ആറാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം ചെയ്യുന്നത്. 2022 ല്‍ ലഭിച്ച അഭിപ്രായങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: 56,826 sq km eco-sen­si­tive zone in the West­ern Ghats
You may also like this video

Exit mobile version