Site icon Janayugom Online

തമിഴ്നാട്ടില്‍ 5,700 ഏക്കര്‍ ക്ഷേത്രഭൂമി തിരിച്ചെടുത്തു ; ഭൂരിഭാഗവും ബിജെപി നേതാക്കളുടെ കയ്യേറ്റം

2021ല്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ കൈയ്യേറിയ 5,700 ഏക്കര്‍ ക്ഷേത്രഭൂമി തിരിച്ചെടുത്തതായി തമിഴ‌്നാട് സര്‍ക്കാര്‍. 5381.65 കോടിയുടെ കൈയ്യേറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചതായും ഇതില്‍ 700 കോടി വിലവരുന്ന ഒമ്പത് വസ്തുക്കള്‍ ക്ഷേത്രം സ്വകാര്യ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ബിജെപി പ്രവര്‍ത്തകരില്‍ നിന്നാണ് പിടിച്ചെടുത്തതെന്നും ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു അറിയിച്ചു.

ഡിഎംകെ സര്‍ക്കാര്‍ തമിഴ‌്നാട്ടില്‍ ക്ഷേത്ര ഭൂമി കൈയ്യേറുന്നതായും കൊള്ളയടിക്കുന്നതായും പിടിച്ചെടുക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ആഴ്ച തെലങ്കാനയിലെ നിസാമാബാദില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശേഖര്‍ ബാബുവിന്റെ പ്രസ്താവന. ബിജെപി സംസ്ഥാന ഉപാധ്യഷൻ അഡ്വ. പി എസ് ശങ്കര്‍ തിരുവണ്ണാമലയിലെ അമ്മാനി അമ്മൻ ക്ഷേത്ര ഭൂമിയില്‍ ഇരുനില കെട്ടിടം, ഓഫിസ്, 25,247 ചതുരശ്ര അടി ഗോഡൗണ്‍ എന്നിവ നിര്‍മ്മിച്ചതായും കെട്ടിടം വാടകയ്ക്ക് നല്‍കിയിരുന്നതായും കണ്ടെത്തി.

ചെന്നൈയിലെ പൂനമല്ലി ഹൈ റോഡിനു സമീപം കാഞ്ചീപുരം ഏകാംബരനാഥ ക്ഷേത്രത്തില്‍ നിന്ന് 1399 ചതുരശ്ര അടി ഹിന്ദു മഹാസഭാ അംഗം ശ്രീകണ്ഠൻ കൈയ്യേറി. ബിജെപി അംഗം സൂര്യ നാരായണൻ, 112 ചതുരശ്ര അടിയാണ് ഇതേ ക്ഷേത്രഭൂമിയില്‍ നിന്നും കൈവശപ്പെടുത്തിയത്. ഭാവി കൈയ്യേറ്റങ്ങള്‍ തടയുന്നതിന് ദേവസ്വം വകുപ്പ് ചുറ്റുമതില്‍ നിര്‍മ്മിച്ചതായും മന്ത്രി പറഞ്ഞു.

ബിജെപി അംഗം രാമചന്ദ്രന്റെ കൈയില്‍ നിന്ന് 100 കോടി വിലവരുന്ന 1.8 ഏക്കര്‍ ക്ഷേത്ര ഭൂമിയും മറ്റൊരു പ്രവര്‍ത്തകനില്‍ നിന്ന് 10 കോടി വില വരുന്ന ഭൂമിയും പിടിച്ചെടുത്തു. പുതുച്ചേരിയിലെ രണ്ട് ബിജെപി എംഎല്‍എമാരോടും നാല് കുടുംബാംഗങ്ങളോടും ക്ഷേത്ര ഭൂമി തിരികെ നല്‍കാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു.

Eng­lish Sum­ma­ry: 5,700 acres of tem­ple land has been recov­ered in Tamil Nadu
You may also like this video

Exit mobile version