Site icon Janayugom Online

ഹൈക്കോടതികളില്‍ 59 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു; സുപ്രീം കോടതിയില്‍ 71,000 കേസുകള്‍

സുപ്രീം കോടതികളില്‍ 71,000ത്തിലധികം കേസുകള്‍ കെട്ടികിടക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഹൈക്കോടതികളിലെ കണക്ക് 59 ലക്ഷത്തിലധികമാണെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു. സുപ്രീം കോടതിയില്‍ തീര്‍പ്പു കല്‍പ്പിക്കാതെ കിടക്കുന്ന 71,411 കേസുകളില്‍ 56,365 സിവില്‍, 15,076 ക്രിമിനല്‍ കേസുകളുണ്ട്. 

ആകെ കേസുകളില്‍ 10,491 എണ്ണം ഒരു ദശാബ്ദത്തിലേറെയായി തീർപ്പാക്കാൻ കാത്തിരിക്കുന്നവയാണ്. 42,000 കേസുകള്‍ അഞ്ച് വര്‍ഷമായി തീര്‍പ്പാക്കാത്തതും 18,134 എണ്ണം അഞ്ച് മുതല്‍ 10 വര്‍ഷത്തോളമായി കെട്ടിക്കിടക്കുന്നവയുമാണ്. സുപ്രീം കോടതി നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ കണക്കെന്നും എംപി ദീപേന്ദര്‍ ഹൂഡയുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. 

ഈ വര്‍ഷം ജൂലൈ 29വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 25 ഹൈക്കോടതികളിലായി 59,55,907 കേസുകളാണ് കെട്ടികിടക്കുന്നത്. കീഴ്ക്കോടതികളില്‍ 4.13 കോടി കേസുകളാണ് തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഡല്‍ഹി, അലഹബാദ് ഹൈക്കോടതികളിലാണ്. യഥാക്രമം 10.58 ലക്ഷം 10.26 ലക്ഷം കേസുകളാണ് ഇവിടെ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നത്. 

Eng­lish Summary:59 lakh cas­es are pend­ing in high courts
You may also like this video

Exit mobile version