Site iconSite icon Janayugom Online

ഹരിയാന സര്‍ക്കാരിന്റെ 590 കോടി ബാങ്ക് ജീവനക്കാര്‍ തട്ടി

നയാബ് സിങ് സൈനി നയിക്കുന്ന ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 590 കോടി രൂപ നഷ്ടമായി. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് നാല് ബാങ്ക് ജീവനക്കാരാണ് തുക തട്ടിയെടുത്തത്.
ചണ്ഡിഗഢ് ബ്രാഞ്ചിലെ അക്കൗണ്ട് മറ്റൊരിടത്തേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയില്‍ അക്കൗണ്ട് കാലിയാണെന്ന് തിരിച്ചറിയുകയായിരുന്നു. സര്‍ക്കാര്‍ അക്കൗണ്ടില്‍ മാത്രമാണ് തട്ടിപ്പ് നടന്നതെന്നും വ്യക്തിഗത അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെയും ബാങ്കിന്റെയും അക്കൗണ്ടുകളിലെ പൊരുത്തക്കോട് സംബന്ധിച്ച് ബാഹ്യ ഏജന്‍സി അന്വേഷണം നടത്തിവരികയാണ്.
തട്ടിപ്പ് എപ്പോഴാണ് നടന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള തീവ്രശ്രമത്തിലാണ് ബാങ്ക് അധികൃതര്‍. ഇതിനായാണ് ബാഹ്യ ഏജന്‍സിയുടെ സഹായം തേടിയത്. പൊലീസിലും ബന്ധപ്പെട്ട ഏജന്‍സികളിലും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം തീരുന്നതുവരെ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. ഇത്തരം സംഭവങ്ങള്‍ കൃത്യമായി വിപണിയെ അറിയിക്കണമെന്നാണ് വിപണി നിയന്ത്രകരായ സെക്യൂരീറ്റീസ് ആന്റ്എക്സ്ചേഞ്ച് ബോഡ് ഓഫ് ഇന്ത്യ (സെബി) ചട്ടം.
സര്‍ക്കാരിന്റെ 590 കോടി നഷ്ടമായത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദവും ഉയര്‍ത്തിയിരിക്കുകയാണ്. വിഷയം ഗുരുതരമാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അധിക പലിശ ലക്ഷ്യമിട്ട് സ്വാകാര്യ ബാങ്കില്‍ പണം നിക്ഷേപിച്ച സൈനി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

Exit mobile version