Site iconSite icon Janayugom Online

6.5 ലക്ഷം വിവിപാറ്റ് യന്ത്രങ്ങള്‍ പ്രവർത്തനരഹിതം

VVpatVVpat

രാജ്യത്തെ 6.5 ലക്ഷത്തിലധികം വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്. 2018 ൽ ആദ്യമായി അവതരിപ്പിച്ച എം3 ജനറേഷനിലുള്ള വോട്ടിങ് യന്ത്രങ്ങളാണ് കേടായി കിടക്കുന്നത്. ഇതോടെ വിവിപാറ്റ് നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലേക്കും ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലേക്കും വോട്ടിങ് യന്ത്രങ്ങള്‍ തിരിച്ചയച്ചു. ഒരു സീരീസിലെ മുഴുവൻ യന്ത്രങ്ങളും തിരിച്ചയച്ചവയിൽ പെടുന്നതായി ദി വയർ റിപ്പോർട്ടിൽ പറയുന്നു.
വോട്ട് ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കാൻ വിവിപാറ്റ് രസീതുകള്‍ സഹായിക്കുന്നു. ഇത്രയധികം മെഷീനുകള്‍ ഒരുമിച്ച് കേടായതിലും ഇവ തിരിച്ചയച്ച നടപടികളിലും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വിവിപാറ്റ് മെഷീനുകൾ വെയർഹൗസുകളിൽ നിന്നും നീക്കുമ്പോൾ പ്രതിപക്ഷ കക്ഷിയിലുള്ള നേതാക്കളെ അറിയിക്കണം എന്നതാണ് ചട്ടം. ഇതുപ്രകാരം തങ്ങളെ കമ്മിഷൻ വിവരം അറിയിച്ചിരുന്നുവെന്നും എന്നാൽ എന്തുകൊണ്ടാണ് ഇത്രയും മെഷീനുകൾ ഒരുമിച്ച് തിരിച്ച് അയയ്ക്കുന്നത് എന്നത് സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പ്രതിപക്ഷ പാർട്ടികള്‍ പറയുന്നു. 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശം അനുസരിച്ച് ആദ്യ പരിശോധനയിൽ കേടുപാടുകൾ സ്ഥിരീകരിക്കുന്ന ഇവിഎം/വിവിപാറ്റ് മെഷീനുകൾ ആദ്യ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കാനായി നിർമ്മാതാക്കൾക്ക് അയച്ച് നൽകേണ്ടതുണ്ട്. എന്നാൽ പ്രശ്നം കണ്ടെത്തിയ വോട്ടിങ് യന്ത്രങ്ങള്‍ ഏകദേശം ഒരു വർഷത്തോളം തെരഞ്ഞെടുപ്പ് കമ്മിഷന്റെ കസ്റ്റഡിയിൽ ആയിരുന്നുവെന്നും പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം വോട്ടിങ് യന്ത്രങ്ങള്‍ കേടാവുന്നത് സാധാരണമാണെന്നും എന്നാല്‍ 6.5 ലക്ഷം മെഷീനുകൾ കേടാണെന്ന വാർത്ത ഗൗരവമേറിയതാണെന്നും മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ എസ് വൈ ഖുറേഷി പ്രതികരിച്ചു. മെഷീനുകൾ വിദ‌ഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: 6.5 lakh VVPAT machines are non-functional

You may also like this video

Exit mobile version