യുപിയില്‍ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരൻ മരിച്ചു. സ്വകാര്യ സ്കാനിങ് സെന്ററിൽ ആണ് ദാരുണമായ സംഭവം നടന്നത്. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്ന് ആണ് കുടുംബത്തിന്റെ ആരോപണം. സ്കാനിങ്ങിനു മുൻപ് കുട്ടിക്ക് കുത്തിവയ്പ് എടുത്തെന്നും ഇതിൽ മരുന്നിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നും ആണ് കുടുംബം പറയുന്നത്.
ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ മരിച്ചത്. ദുംഗർപുർ ഗ്രാമത്തിൽ താമസിക്കുന്ന കുടുംബം എംആർഐ സ്കാൻ ചെയ്യുന്നതിനുവേണ്ടിയാണ് കുട്ടിയുമായി ഇവിടേയ്ക്ക് എത്തിയത്. സ്കാനിങ്ങിനു മുൻപായി കുട്ടിക്ക് മയങ്ങാനായി ഒരു കുത്തിവെയ്പ്പ് എടുത്തതായി അച്ഛൻ വിക്കി പറയുന്നു. തുടർന്നു രണ്ടാമതും മരുന്ന് കുത്തിവയ്ച്ചെന്നും ഇതാണ് മകന്റെ ജീവനെടുത്തതെന്നുമാണ് ഇദ്ദേഹം ആരോപിച്ചു.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗ്രാമവാസികൾ സ്കാനിങ് സെന്ററിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ഇതോടെ സ്കാനിങ് സെന്റർ പൂട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

