അഹമ്മാദാബാദ് വിമാന ദുരന്തത്തിൽ 60 വിദേശികള്‍ മരിച്ചു. 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കാനഡക്കാരിയായ ഇന്ത്യന്‍ വംശജയുമായിരുന്നു. ഒരു ബ്രിട്ടീഷ് പൗരൻ രക്ഷപ്പെട്ടു. ഇന്ത്യയിലെ ഒരു ഒത്തുചേരല്‍ കഴിഞ്ഞ് കാനഡയിലേക്ക് മടങ്ങുന്നതിനിടെയാണ് നിർഭാഗ്യകരമായ അപകടം 32 കാരിയായ നിരാലി പട്ടേലിനെ തേടിയെത്തിയത്. മിസിസാഗയില്‍ ദന്തഡോക്ടറായിരുന്നു നിരാലി. ഇവരുടെ ഭര്‍ത്താവും ഒരു വയസുള്ള കുഞ്ഞും കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം ലണ്ടനിലെ ഇന്ത്യൻ ഹെെക്കമ്മിഷൻ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിസ സഹായം നല്‍കുമെന്ന് അറിയിച്ചു. കൂടാതെ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അടിയന്തര യാത്രാ സൗകര്യം ഒരുക്കുമെന്നും ഇന്ത്യൻ ഹെെക്കമ്മിഷൻ അറിയിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയും കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചു.

