Site iconSite icon Janayugom Online

ലിബിയയില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി അറുപതിലധികം പേര്‍ മരിച്ചു

ലിബിയയില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നിരവധിപ്പേരെ കാണാതായി. അറുപതിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ബോട്ടിലെ 61 യാത്രക്കാര്‍ മരിച്ചതായി കണക്കാക്കിയതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐഒഎം) അറിയിച്ചു. ലിബിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരപ്രദേശമായ സുവാരയില്‍ നിന്ന് ഈ മാസം 13ന് രാത്രിയാണ് ബോട്ട് പുറപ്പെട്ടത്. 86 പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. ഇതില്‍ 61 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ശക്തമായ തിരമാലകളെ തുടര്‍ന്ന് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

നൈജീരിയ, ഗംബിയ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. രക്ഷപ്പെടുത്തിയ 25 പേരെ ലിബിയന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് മാറ്റിയതായി ഐഒഎം ഓഫിസ് അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഐഒഎം സംഘം അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ മധ്യ മെഡിറ്ററേനിയന്‍ കുടിയേറ്റ യാത്രകള്‍ക്കിടയില്‍ 2250ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഐഒഎം വക്താവ് ഫ്ലാവിയോ ഡി ഗിയോകോമോ പറഞ്ഞു. കടലില്‍ ജീവന്‍ രക്ഷിക്കാനായി നമുക്ക് കൂടുതലായൊന്നും ചെയ്യാനാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറിയ, പാകിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 750 അഭയാര്‍ത്ഥികളുമായി പോയ മീന്‍പിടിത്ത ബോട്ട് ജൂണ്‍ 14ന് തകര്‍ന്നുവീണിരുന്നു. 104 പേരെ മാത്രമാണ് അന്ന് രക്ഷിക്കാന്‍ കഴിഞ്ഞത്. 82 പേരുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. ബാക്കിയുള്ളവര്‍ മരിച്ചതായി കരുതുകയായിരുന്നു. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കനുസരിച്ച് ടുനീഷ, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നായി 1,53,000പേര്‍ അനധികൃതമായി ഇറ്റലിയിലേക്ക് കടന്നുവെന്നാണ്  വിവരം.

Eng­lish Sum­ma­ry: 61 migrants drown after ship­wreck off Libya
You may also like this video

Exit mobile version