സംസ്ഥാനത്ത് നിപ സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 648 പേരിൽ 110 പേർ മലപ്പുറം ജില്ലയിൽ നിന്നും, 421 പേർ പാലക്കാട് നിന്നും, 115 പേർ കോഴിക്കോട് നിന്നും ഉള്ളവരാണ്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓരോരുത്തർ വീതവും പട്ടികയിലുണ്ട്. നിലവിൽ മലപ്പുറത്ത് 13 പേരും പാലക്കാട് 17 പേരും ഐസൊലേഷനിൽ ചികിത്സയിലാണ്. മലപ്പുറം ജില്ലയിൽ ഇതുവരെ 97 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ 21 പേരെ മലപ്പുറത്ത് നിന്നും 12 പേരെ പാലക്കാട് നിന്നും സമ്പര്‍ക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 30 പേർ ‘ഹൈയസ്റ്റ് റിസ്‌ക്’ വിഭാഗത്തിലും 97 പേർ ‘ഹൈ റിസ്‌ക്’ വിഭാഗത്തിലും നിരീക്ഷണത്തിലാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സംസ്ഥാനത്തെ നിപ സാഹചര്യം വിശദമായി വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ജാഗ്രത തുടരാനും യോഗം നിർദ്ദേശം നൽകി.

