Site iconSite icon Janayugom Online

അഞ്ചുവര്‍ഷത്തിനിടെ 65 വിമാന എന്‍ജിൻ തകരാറുകള്‍

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 65 എന്‍ജിൻ ഷട്ട്ഡൗൺ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ (ഡിജിസിഎ). വിവരാവകാശ നിയമപ്രകാരം ഡിജിസിഎ നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. 17 മാസത്തിനിടെ വിമാന കോക്ക്പിറ്റുകളിൽ നിന്ന് 11 ‘മേയ്ഡേ’ ദുരന്ത കോളുകൾ വന്നതായും രേഖകളില്‍ പറയുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികളെ എന്‍ജിൻ തകരാറുകൾ ഒരു മാസം ഒരു സംഭവം എന്ന നിരക്കിൽ എങ്ങനെ ബാധിക്കുന്നുവെന്ന് ഡാറ്റ പ്രതിഫലിപ്പിക്കുന്നു. 2020 മുതൽ ഇതുവരെ വിമാനത്തിനുള്ളിൽ എന്‍ജിനുകൾ ഷട്ട്ഡൗൺ ചെയ്തതുമായി ബന്ധപ്പെട്ട് ആകെ 65 സംഭവങ്ങൾ ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ ഡിജിസിഎ അറിയിച്ചു. ഈ 65 സന്ദർഭങ്ങളിലും, പൈലറ്റുമാർക്ക് വിമാനത്തെ അടുത്തുള്ള വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി കൊണ്ടുപോകാൻ കഴിഞ്ഞു.

2024 ജനുവരി 1 നും 2025 മേയ് 31 നും ഇടയിൽ, 11 വിമാനങ്ങളിൽ നിന്ന് വിവിധ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്ത് അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ട് മേയ്ഡേ കോളുകൾ വന്നതായി ഡിജിസിഎ രേഖ വ്യക്തമാക്കുന്നു. ജൂൺ 12 ന് അഹമ്മദാബാദിൽ തകർന്ന ലണ്ടനിലേക്ക് പോയ എഎ‌െ-171 ഉം ജൂൺ 19 ന് വഴിതിരിച്ചുവിട്ട ആഭ്യന്തര ഇൻഡിഗോ വിമാനവും ഡാറ്റയിൽ ഉൾപ്പെടുന്നില്ല. 11 വിമാനങ്ങളിൽ നാലെണ്ണം സാങ്കേതിക തകരാറുകൾ കാരണം അടിയന്തിര സഹായം തേടി ഹൈദരാബാദിൽ ലാൻഡ് ചെയ്തതായി ഡാറ്റ വെളിപ്പെടുത്തുന്നു. വിമാനത്തിന് തീപിടിക്കൽ, എഞ്ചിൻ തകരാറുകൾ അല്ലെങ്കിൽ ആസന്നമായ അപകട സാധ്യതയുള്ള സാഹചര്യങ്ങൾ, തുടർച്ചയായ പറക്കൽ സുരക്ഷിതമല്ലാത്തതിനാൽ അടിയന്തിര ലാൻഡിങ് ആവശ്യമായി വരുമ്പോഴാണ് പൈലറ്റുമാര്‍ മേയ്ഡേ കോളുകൾ ചെയ്യുന്നത്. 

Exit mobile version