Site icon Janayugom Online

69 ശതമാനം; തൃക്കാക്കരയില്‍ ഉയര്‍ന്ന പോളിങ്

തൃക്കാക്കരയിൽ ഇത്തവണ ചരിത്രവും രാഷ്ട്രീയവും മാറുകയാണ്. കോൺഗ്രസിനായി വരച്ചെടുത്ത മണ്ഡലത്തിന്റെ തലവര ജനങ്ങൾ മാറ്റിയെഴുതാൻ തീരുമാനിച്ചുവെന്നതാണ് ഉത്സാഹത്തോടെ ആബാലവൃദ്ധം വോട്ടർമാർ എത്തിയതിന്റെ സൂചന. 69 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകശം വിനിയോഗിച്ചത്. ആകെയുള്ള 1,96,805 പേരില്‍ 1,35,294 പേര്‍ വോട്ട് രേഖപ്പെടുത്തി. മണ്ഡലരൂപീകരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ ഉയര്‍ന്ന പോളിങ് ശതമാനമാണിത്.

2021ല്‍ 59.83 ശതമാനം ആയിരുന്നു പോളിങ്. 2011ല്‍ 65 ശതമാനം, 2016ല്‍ 61 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
നൂറ് വയസ് കഴിഞ്ഞവർ പോലും തങ്ങൾ ഇടതുമുന്നണിക്കൊപ്പമാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞു. തൃക്കാക്കരയിൽ ഇടതുപക്ഷം മുന്നോട്ടുവച്ച മുദ്രാവാക്യം വികസന രാഷ്ട്രീയം ആയിരുന്നു. വോട്ടെടുപ്പ് പൂർത്തിയായി കഴിഞ്ഞതോടെ എല്‍ഡിഎഫിന് ആത്മവിശ്വാസവും വര്‍ധിച്ചിട്ടുണ്ട്.

സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മുതൽ തന്നെ ഇടതുപക്ഷ സ്ഥാനാർഥിയെ അവഹേളിക്കാനും മോശമായി ചിത്രീകരിക്കാൻ പ്രതിപക്ഷം പല രീതിയിൽ ശ്രമിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വരെ തരംതാണ രീതിയിൽ അഭിപ്രായങ്ങളുമായി എത്തിയപ്പോൾ കോൺഗ്രസിലെ വനിത നേതാക്കൾ തന്നെ അതിനെ എതിർക്കുന്ന അവസ്ഥ സംജാതമായി.

ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മികച്ച വിജയപ്രതീക്ഷയിലാണ് തങ്ങളെന്നും ആത്മവിശ്വാസം വർധിച്ചുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു.

Eng­lish sum­ma­ry; 69 per­cent; High turnout in Thrikkakara

You may also like this video;

Exit mobile version