Site icon Janayugom Online

യാത്ര വിലക്കിയ വിമാന കമ്പനി ഏഴര ലക്ഷം നൽകണം; അധിക്ഷേപത്തിന് ഇരയായത് ഹൈക്കോടതി ജഡ്ജി

സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ ശ്രീവിദ്യ ടി എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. 

ബച്ചു കുര്യൻ തോമസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരുന്ന കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്കോട്ലാന്റിലേക്കുള്ള വിമാനയാത്രയ്ക്കായി പരാതിക്കാരനും സുഹൃത്തുക്കളും നാലുമാസം മുമ്പ് തന്നെ ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയിൽ നിന്നും ദോഹയിലേക്കും അവിടുന്ന് എഡിൻബറോയിലേക്കും വിമാനകമ്പനി യാത്ര ടിക്കറ്റ് നൽകി. എന്നാൽ ദോഹയിൽ നിന്നും എഡിൻബറോയിലേക്കുള്ള യാത്രയാണ് വിമാന കമ്പനി വിലക്കിയത്. ഓവർ ബുക്കിംഗ് എന്ന കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്. ഇത് സേവനത്തിലെ അപര്യാപ്തതയാണ് എന്നായിരുന്നു പരാതി. 

നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാതിരുന്നതു മൂലം വലിയ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളുമാണ് ഉണ്ടായെന്നും പരാതിയിൽപറയുന്നു. മാത്രമല്ല, പരാതിക്കാരനെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എതിർകക്ഷികൾ ചെയ്തതെന്ന പരാതിക്കാരന്റെ വാദം കമ്മിഷൻ സ്വീകരിച്ചു. ഉപഭോക്താവ് എന്ന നിലയിൽ തന്റെ നിയമപരമായ അവകാശം സംരക്ഷിക്കുന്നതിന് കോടതിയെ സമീപിച്ചതിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച എതിർകക്ഷികളുടെ നടപടി അന്യായവും അനുചിതവുമാണെന്ന് കോടതി വിലയിരുത്തി. 30 ദിവസത്തിനകം നഷ്ടപരിഹാരത്തുക എതിർ കക്ഷി പരാതിക്കാരന് നൽകേണ്ടതും, അല്ലാത്ത പക്ഷം തുക നൽകുന്ന തീയ്യതി വരെ പിഴത്തുകയ്ക്ക് 9 ശതമാനം പലിശ കൂടി എതിർ കക്ഷി പരാതിക്കാരന് നൽകേണ്ടതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 

Eng­lish Sum­ma­ry: 7.5 lakhs must be paid by the air­line com­pa­ny that denied trav­el; The High Court judge was the vic­tim of abuse
You may also like this video

Exit mobile version