Site icon Janayugom Online

കുട്ടനാട്ടിൽ 745 കോടിയുടെ വികസനം; മേൽനോട്ടത്തിന് മന്ത്രിമാർ

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ നടക്കുന്ന 745 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മേൽനോട്ടത്തിനായി മന്ത്രിമാരും. നിർവഹണ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിന് ഇനിയും ആവശ്യമുള്ള പദ്ധതികൾ നിർണയിക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനും ജില്ലാ വികസന കമ്മിഷണർ കൺവീനറുമായുള്ള ജില്ലാതല ഏകോപന സമിതി രൂപികരിച്ചു. എല്ലാ മാസവും സമിതി യോഗം ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തും.

മൂന്നു മാസത്തിലൊരിക്കൽ കൃഷി മന്ത്രി പി പ്രസാദ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ഏറെ വെല്ലുവിളികളെ അതിജീവിച്ച് കാർഷിക വൃത്തി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകരുടെ കാര്യത്തിൽ സർക്കാരിന് പ്രത്യേക പരിഗണനയുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് യോഗത്തിൽ പറഞ്ഞു. പദ്ധതികളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിൽ ഉദ്യോഗസ്ഥർ ഇടപെടണം.

കുട്ടനാടിന്റെ വികസന പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കുവാൻ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഫിഷറീസ് മന്ത്രി സജിചെറിയാൻ, എംഎൽഎമാരായ തോമസ് കെ തോമസ്, ദലീമ ജോജോ, ജില്ലാ കളക്ടർ എ അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ വികസന കമ്മിഷണർ കെ എസ് അഞ്ജു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിനു മുമ്പ് മന്ത്രിമാരായ പി പ്രസാദും റോഷി അഗസ്റ്റിനും കുട്ടനാട്ടിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. മടവീഴ്ചയെത്തുടർന്ന് രണ്ടു വർഷത്തിലേറെയായി കൃഷി നടത്താൻ കഴിയാതെ ദുരിതത്തിലായ കർഷകരെ നേരിൽ കണ്ട് സംസാരിച്ചു.

eng­lish sum­ma­ry; 745 crore devel­op­ment in Kuttanad

you may also like this video;

Exit mobile version