ആന്ധ്രാപ്രദേശിലെ ഗന്തൂർ ജില്ലയിൽ വാനര വസൂരി ലക്ഷണങ്ങളോടെ എട്ട് വയസുകാരൻ ആശുപത്രിയില്‍. ഒഡിഷയിൽ നിന്നുള്ള കുട്ടി 15 ദിവസം മുമ്പാണ് ആന്ധ്രാപ്രദേശിൽ എത്തിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പനിയും ദേഹത്ത് പാടുകളും കണ്ടതോടെയാണ് കുട്ടിയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രാദേശിക പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി നിലവില്‍ ഐസൊലേഷനിൽ തുടരുകയാണ്. കുട്ടിയുടെ സാമ്പിള്‍ പൂനെ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ മാത്രമേ വാനര വസൂരി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ നാല് വാനര വസൂരി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് കേസുകൾ കേരളത്തിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നുമാണ്. കേരളത്തിലെ തൃശൂരില്‍ ഇന്നലെ വാനര വസൂരി ലക്ഷണങ്ങളോടെ ഒരാള്‍ മരിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കായി ആയച്ചിട്ടുണ്ട്.
English summary;8‑year-old boy shows monkeypox symptoms in Andhra