Site iconSite icon Janayugom Online

ഹിറ്റ്ലറെ അമ്പരപ്പിച്ച ഇന്ത്യൻ പോരാട്ടത്തിന് ഇന്ന് 88 വയസ്

ഇന്ന് ഓഗസ്റ്റ് 15, ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായതിന്റെ 77-ാം വാർഷികമാണിന്ന്. ഈ ദിനം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തിയതിങ്ങനെയാണ്. എന്നാൽ ഇന്ത്യൻ കായിക ചരിത്രത്തിലും ഈ ദിനത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. 1936ലെ ഹിറ്റ്ലറിന്റെ വംശവെറിയിൽ നിന്ന് രൂപമെടുത്ത ബെർലിൻ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ ആതിഥേയരായ ജർമ്മനിയെ തകർത്ത് സ്വർണം നേടിയ ദിനം. ഫൈനലിൽ ജർമ്മനിയെ 8–1 ന് തോല്പിച്ചപ്പോൾ അതിന് സാക്ഷിയായി അഡോൾഫ് ഹിറ്റ്ലർ. ബെർലിനിൽ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യൻ ഹോക്കി ടീമും ഒരു പങ്ക് വഹിച്ചുവെന്ന് പറയാം, കാരണം അന്ന് അവർ ആ പുൽമെെതാനിയിൽ ലോകത്തെ മുഴുവൻ തോല്പിച്ചിരുന്നു. ഹിറ്റ്ലറെ അമ്പരപ്പിച്ച ആ ഇന്ത്യൻ പോരാട്ടത്തിന് ഇന്ന് 88 വയസ്. 

1936 ഓഗസ്റ്റ് 15, ആര്യ വംശ മഹിമ ലോകത്തെ അറിയിക്കാൻ ഹിറ്റ്ലർ നടത്തിയ ബെർലിൻ ഒളിമ്പിക്സ്, ആ ദിവസം പ്രവചിച്ചതുപോലെ, ജർമ്മനിയും ഇന്ത്യയും ഫൈനലിലെത്തി, രണ്ട് ടീമുകളും ആ പുൽമെെതാനിയിൽ മുഖാമുഖം നിന്നു. രാവിലെ 11 മണിയോടെ വിസിൽ മുഴങ്ങി, മത്സരം ആരംഭിച്ചു. പ്രാക്ടീസ് മാച്ച് ഫലങ്ങളുടെ ബലത്തിൽ ജർമ്മനി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗ്രാൻഡ് സ്റ്റാൻഡിൽ ഹിറ്റ്ലർ ഇരുന്നത്. ജേതാക്കളെ ആദരിക്കുന്നതിനുള്ള സായാഹ്നത്തിനായി ജർമ്മൻകാർ ഒരുങ്ങിയിരുന്നു. ആദ്യ പകുതിയിൽ ജർമ്മൻ പ്രതിരോധം തുളച്ചുകയറാൻ ഇന്ത്യൻ താരങ്ങൾക്കായില്ല. ധ്യാൻ ചന്ദിന്റെ ഒരു റാലിയിൽ ജർമ്മൻ ഗോൾകീപ്പർ അദ്ദേഹവുമായി കൂട്ടിയിടിച്ചപ്പോൾ ഗോൾകീപ്പറുടെ ഹോക്കി സ്റ്റിക്ക് മുഖത്ത് തറച്ചു. ധ്യാൻ ചന്ദ് മൈതാനത്ത് വീണു. ഇതിനിടയിൽ ജർമ്മൻ താരങ്ങൾ ഒരു ഗോളും തിരിച്ചടിച്ചു. പകുതി സമയത്ത് ജർമ്മനി ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലെത്തി. പിന്നീട് തിരിച്ചാക്രമിക്കാൻ തുടങ്ങിയ ഇന്ത്യൻ ടീമംഗങ്ങൾ ജർമ്മൻ ഗോൾ മുഖത്തേക്ക് നിരന്തരം പാ‍ഞ്ഞു. ജർമ്മൻകാർ ആക്രമണോത്സുകരായെങ്കിലും ഇന്ത്യ മാസ്മരിക പ്രകടനം പുറത്തെടുത്തു, ദിവ്യ മാന്ത്രികവിദ്യ പോലെ പന്ത് നിയന്ത്രിച്ച് അതിവേഗ ഗോളുകൾ നേടി. ഇന്ത്യ എട്ട്, ജർമ്മനി ഒന്ന് എന്നിങ്ങനെയായിരുന്നു അവസാന സ്കോർ.

രാഷ്ട്രീയവും സാംസ്കാരിക പ്രവർത്തനവും മാത്രമല്ല ഒരു ജനതയുടെ ആത്മാഭിമാനത്തിനും പ്രതിരോധത്തിനും ശക്തി പകരുക. സവിശേഷ ഘട്ടങ്ങളിൽ ശാസ്ത്രവും കായിക രംഗവും ദേശീയ ബോധത്തിന്റെ ഉണർവിന് വഴിയൊരുക്കാറുണ്ട്. ചിന്തയിലും പ്രവർത്തിയിലും കലയിലും കളിയിലും കായിക ശേഷിയിലുമൊക്കെ തങ്ങളെക്കാൾ എത്രയോ പിന്നിലാണ് ഇന്ത്യൻ ജനത എന്നായിരുന്നു ബ്രിട്ടീഷ് അധിനിവേശകരുടെ വിശ്വാസവും പ്രചേരണവും. അങ്ങനെയുള്ള കാലത്താണ് ഒളിമ്പിക്സ് പോലുള്ള ഒരു മഹാ കായിക മത്സര വേദിയിൽ ഹിറ്റ്ലറെ സാക്ഷിയാക്കി ഇന്ത്യ സ്വർണം നേടിയത്. 

Englilsh sum­ma­ry ; 88 years today for the Indi­an strug­gle that sur­prised Hitler

You may also like this video

Exit mobile version