Site iconSite icon Janayugom Online

കസ്റ്റഡി പീഡനത്തിന് 9 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2006 ലെ മുംബൈ സ്ഫോടന കേസിൽ കുറ്റവിമുക്തനായയാൾ

തെറ്റായ തടങ്കലിനും കസ്റ്റഡി പീഡനത്തിനും 9 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകി 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടന കേസിൽ വിചാരണ കോടതി കുറ്റവിമുക്തനാക്കിയ ഏക പ്രതിയായ അബ്ദുൾ വാഹിദ് ഷെയ്ഖ്. കേസിലെ ശേഷിക്കുന്ന എല്ലാ പ്രതികളെയും ഈ വർഷം ജൂലൈയിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുമ്പാകെ വെള്ളിയാഴ്ച സമർപ്പിച്ച അപേക്ഷകളിൽ അബ്ദുൾ വാഹിദ് ഷെയ്ഖും പുനരധിവാസത്തിനുള്ള പിന്തുണ അഭ്യർത്ഥിച്ചു.

സ്ഫോടനക്കേസിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത് ഒമ്പത് വർഷങ്ങൾക്ക് ശേഷം, 2015 ൽ പ്രത്യേക കോടതി അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കി. ജയിൽവാസം അദ്ദേഹത്തിന്റെ കരിയറിനും വിദ്യാഭ്യാസത്തിനും വ്യക്തിജീവിതത്തിനും “പരിഹരിക്കാനാവാത്ത” നാശനഷ്ടങ്ങൾ വരുത്തിവച്ചു. കൂടാതെ ക്രൂരമായ കസ്റ്റഡി പീഡനം അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹത്തിന്റെ അപേക്ഷയിൽ പറയുന്നു. കൂടാതെ, തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ടതിന്റെ കളങ്കം മോചിതനായ ശേഷം അദ്ദേഹത്തിന് തൊഴിൽ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കിയെന്നും ഷെയ്ഖ് പറഞ്ഞു.

സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന അദ്ദേഹം കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ജയിലിലായിരുന്നപ്പോൾ തന്റെ കുടുംബം സാമൂഹികമായും വൈകാരികമായും സാമ്പത്തികമായും കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചികിത്സാ, ജീവിതച്ചെലവുകൾക്കായി ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയും അദ്ദേഹത്തിനുണ്ടെന്ന് ഷെയ്ഖ് അവകാശപ്പെട്ടു. സഹപ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ, ധാർമ്മിക കാരണങ്ങളാൽ പത്ത് വർഷത്തേക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടില്ലെന്ന് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. 2015ൽ വിചാരണ കോടതി ഷെയ്ഖിനെ കുറ്റവിമുക്തനാക്കിയപ്പോൾ മറ്റ് 12 പേരിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാൾ 2021‑ൽ മരിക്കുകയും ചെയ്തു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി 2025 ജൂലൈയിൽ, ബോംബെ ഹൈക്കോടതി 12 പ്രതികളെയും കുറ്റവിമുക്തരാക്കി.

Exit mobile version