Site icon Janayugom Online

ലോക്‌സഭയില്‍ 98.90 ശതമാനം വോട്ട്; തിരുവനന്തപുരത്ത് 142 പേര്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 98.90 ശതമാനം പേർ പാർലമെന്റ് ഹൗസിൽ വോട്ട് ചെയ്തതായി റിട്ടേണിങ് ഓഫീസർ പി സി മോഡി പറഞ്ഞു. പാർലമെന്റ് ഹൗസിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയ 727 എംപിമാരും ഒമ്പത് എംഎൽഎമാരും ഉൾപ്പെടുന്ന 736 ഇലക്ട്രേറ്റർമാരിൽ 728 പേർ വോട്ട് രേഖപ്പെടുത്തി. എട്ട് എംപിമാർ വോട്ട് ചെയ്തില്ല. കശ്മീർ ഒഴികെ സംസ്ഥാന നിയമസഭകളിലും വോട്ടെടുപ്പ് നടന്നു.
എംപിമാരും എംഎൽഎമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് ദ്രൗപദി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ടെന്ന് എൻഡിഎ അവകാശപ്പെടുന്നു. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രവും വ്യക്തമായിട്ടുണ്ട്. സ്ഥാനാർത്ഥിയായി ജഗ്‌ദീപ് ധൻഖറിനെ എൻഡിഎ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും സംയുക്ത സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവയെ തീരുമാനിച്ചു.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 എംഎൽഎമാരും വോട്ടുചെയ്‌തു. കേരളത്തിലെ എംഎല്‍എമാര്‍ക്ക് ‌പുറമെ, രണ്ട്‌ ഇതര സംസ്ഥാന ജനപ്രതിനിധികളും തിരുവനന്തപുരത്ത്‌ വോട്ടു ചെയ്‌തു. നിയമസഭാ മന്ദിരത്തിൽ മൂന്നാം നിലയിൽ സജ്ജീകരിച്ച പോളിങ്‌ ബൂത്തിലായിരുന്നു വോട്ടെടുപ്പ്.
ഉത്തര്‍ പ്രദേശ്‌ സേവാപുരി മണ്ഡലത്തിലെ എംഎൽഎ നീൽ രത്തൻ സിങും തമിഴ്‌നാട് തിരുനെൽവേലി എംപി എസ്‌ ജ്ഞാന തിരുവിയവുമാണ്‌ തിരുവനന്തപുരത്ത്‌ വോട്ടു ചെയ്‌ത ഇതര സംസ്ഥാനക്കാർ. അപ്‌നാ ദൾ പാര്‍ട്ടി പ്രതിനിധിയായ നീൽ രത്തൻ സിങ്‌ ആയുർവേദ ചികിത്സയ്‌ക്കായാണ്‌ കേരളത്തിലുള്ളത്‌. ഡിഎംകെ പ്രതിനിധിയായ ജ്ഞാന തിരുവിയത്തിന് കോവിഡ്‌ ബാധമൂലം ദീർഘയാത്ര പ്രയാസമായ സാഹചര്യത്തിലാണ്‌ തിരുവനന്തപുരം തെരഞ്ഞെടുത്തത്‌. വോട്ടിങ്‌ പൂർത്തിയാക്കിയതോടെ, ബാലറ്റ്‌ പെട്ടിയുമായി സംസ്ഥാനത്തിന്റെ അസിസ്‌റ്റന്റ്‌ റിട്ടേണിങ്‌ ഓഫീസർ, നിയമസഭാ സെക്രട്ടറി കവിതാ ഉണ്ണിത്താൻ ഡൽഹിക്ക്‌ തിരിച്ചു.

Eng­lish Sum­ma­ry: 98.90 per­cent vote in Lok Sab­ha; 142 peo­ple in Thiruvananthapuram

You may like this video also

Exit mobile version