Site iconSite icon Janayugom Online

ലോകത്തിലെ 99% പേരും ശ്വസിക്കുന്നത് മലിനവായു; റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന

ലോകത്തിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.117 രാജ്യങ്ങളിലെ 6000 നഗരങ്ങളില്‍ താമസിക്കുന്നവര്‍ ഇപ്പോഴും അനാരോഗ്യമായ അളവില്‍ സൂക്ഷ്മമായ കണികാ പദാർത്ഥങ്ങളും നൈട്രജൻ ഡയോക്സൈഡും ശ്വസിക്കുകയാണ്. ഇത് ആസ്മ പോലുള്ള ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ജനങ്ങളാണ് വായുമലിനീകരണം മൂലം ദുരിതം അനുഭവിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒയുടെ രേഖകള്‍ വ്യക്തമാക്കുന്നു. 

2000 നഗരങ്ങളില്‍ മാരകമായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 (പിഎം 2.5) ല്‍ അളക്കുന്ന പരമാവധി മലിനീകരണം മുന്‍ വര്‍ഷത്തേക്കാള്‍ അധികമാണ്. വായുമലിനീകരണ പട്ടിക തയാറാക്കിത്തുടങ്ങിയ 2011 നേക്കാള്‍ ആറുമടങ്ങായി ഇപ്പോള്‍ വായുമലിനീകരണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വായുഗുണനിലവാര മാര്‍ഗനിര്‍ദേശങ്ങള്‍ ഡബ്ല്യുഎച്ച്ഒ കര്‍ശനമാക്കിയിരുന്നു. ദേശീയ വായു ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് അതിവേഗം നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇതില്‍ പറഞ്ഞിരുന്നത്. 

117 രാജ്യങ്ങളിലെ 17 ശതമാനം നഗരങ്ങളില്‍ മാത്രമാണ് വായുഗുണനിലവാരം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാള്‍ കുറവുള്ളത്. കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ഒരു ശതമാനത്തില്‍ താഴെയുള്ള രാജ്യങ്ങള്‍ മാത്രമാണ് ഈ പരിധി പാലിക്കുന്നത്. വായുമലിനീകരണം മൂലം പ്രതിവര്‍ഷം ഏഴ് ദശലക്ഷം മരണങ്ങളാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടനയിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മരിയ നീര പറഞ്ഞു. 

Eng­lish Summary:99% of the world’s pop­u­la­tion breathes pol­lut­ed air
You may also like this video

Exit mobile version