മുന്‍ കാമുകിയെ 52കാരന്‍ തീ കൊളുത്തിക്കൊന്നു. ബംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാബ് ഡ്രൈവറായ യുവതിയുടെ വിത്തല എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമാന്തുരു ഗ്രാമത്തിലെ താമസക്കാരിയായ വനജാക്ഷി (35) യെയാണ് മുന്‍ കാമുകന്‍ തീ കൊളുത്തി കൊന്നത്.
ആഗസ്റ്റ് 30നാണ് പൊള്ളലേറ്റനിലയില്‍ വനജാക്ഷിയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. നിലവിലെ പങ്കാളി മുനിയപ്പയുടെ പരാതിയില്‍ പൊലീസ് വിത്തലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞ് മകനുമൊത്ത് താമസിക്കുകയായിരുന്നു വനജാക്ഷി. ആറ് മാസം മുമ്പാണ് മുനിയപ്പയോടൊപ്പം ജീവിതമാരംഭിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ് സംഭവ ദിവസം മുനിയപ്പക്കൊപ്പം ബന്നാർഘട്ട റോഡിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന വനജാക്ഷിയെ ഹൊമ്മദേവനഹള്ളിയിൽ വെച്ച് മറ്റൊരു കാറിൽ പിന്തുടർന്ന വിത്തല കാനിൽ പെട്രോളുമായെത്തി ആക്രമിക്കുകയായിരുന്നു. മുനിയപ്പയുടെ കാറിനു മുകളിൽ അയാൾ പെട്രോൾ ഒഴിച്ചപ്പോള്‍ ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ച ഇവരെ വിത്തല തടഞ്ഞെങ്കിലും മുനിയപ്പ ഓടി രക്ഷപ്പെട്ടു.
മുനിയപ്പക്കൊപ്പം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനജാക്ഷി ചെളിയിൽ വഴുതി വീണു. ഈ തക്കത്തിന് ഓടിയെത്തിയ വിത്തല അവർക്കുമേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെയും വിത്തല ആക്രമിച്ചു. വിത്തല ദിവസങ്ങളായി പീഡിപ്പിക്കുന്നുണ്ടന്നും തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് ഇയാൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വനജാക്ഷി പൊലീസിന് മരണമൊഴി നൽകിയിട്ടുണ്ട്.

