ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. കൽപ്പത്തൂർ തട്ടാൻ കണ്ടി കോളനിയിൽ ദാമോദരൻ (62) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ 2019 ഏപ്രിലിലാണ് പ്രതി കല്യാണ വീട്ടിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് ഇരയാക്കിയത്.
ഇയാൾ പീഡിപ്പിച്ച വിവരം വിദ്യാർത്ഥിനി സ്കൂൾ അധ്യാപികയെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ ഹെഡ് മാസ്റ്റർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അതിജീവിതയുടെ വീട്ടിൽ പൊലീസ് എത്തി മൊഴി എടുത്തത്.
പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ കെ സജി അഗസ്റ്റിൻ, എ എസ് ഐ സി ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 9 സാക്ഷികളെ വിസ്‌തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ മനോജ് അരൂർ ഹാജരായി.

