Site icon Janayugom Online

പുനസംഘടനയുമായി സുധാകരന്‍ ; എഐസിസിക്ക് മുമ്പില്‍ പരാതിയുമായി എ,ഐ ഗ്രൂപ്പുകള്‍

അഖിലേന്ത്യാ തലത്തിൽ തന്നെ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമ്പോൾ, കേരളത്തിൽ കെപിസസി അദ്ധ്യക്ഷൻ കെ. സുധാകരൻ പാർട്ടി പുനസംഘടനയുമായി നീങ്ങുന്നു. കെപിസിസി സെക്രട്ടറിമാർ, ഡി സി സി ഭാരവാഹികൾ മുതലുള്ള പാർട്ടി പുനഃസംഘടനയെ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ ശക്തമായി എതിർക്കുമ്പോൾ എന്ത് തന്നെയായിലും പ്രഖ്യാപിച്ച തീരുമാനവുമായി മുന്നോട്ട് പോവുമെന്നാണ് കെ സുധാകരൻറെയും വി. ഡി സതീശൻറെയും തീരുമാനം. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുനഃസംഘടനയുമായി മുന്നോട്ട് പോയാൽ അത് തങ്ങൾക്ക് തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയാണ് ഗ്രൂപ്പുകളുടെ ഈ നിലപാടിന് കാരണം. എന്നാൽ മറുവശത്ത് കെ സുധാകരനാവട്ടെ എ ഐ സി സിയുടെ പിന്തുണയോടെയാണ് കാര്യങ്ങൾ നീക്കുന്നത്. ഹൈക്കാമാൻഡ് നിർദേശ പ്രകാരമാണ് കേരളത്തിലെ പാർട്ടി പുനഃസംഘടന ആരംഭിച്ചത്. ഗ്രൂപ്പുകളുടെ നിർബന്ധത്തിന് വഴങ്ങി ആ നിർദേശത്തിൽ നിന്നും പിന്തിരിയാൻ കഴിയില്ല. ഏതെങ്കിലുമൊരു സാഹചര്യത്തിൽ പാർട്ടി പുനഃസംഘടനിയിൽ നിന്നും പിന്മാറണമെങ്കിൽ എ ഐ സി സി നേതൃത്വം തന്നെ പറയണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറയുന്നു. 

സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അംഗത്വ വിതരണം ഈ മാസം ആദ്യത്തോടെ ആരംഭിച്ചെന്നും അതിനാൽ പുനഃസംഘടന ചർച്ചകൾ എത്രയും പെട്ടെന്ന് നിർത്തിവെക്കണമെന്നുമാണ് ഗ്രൂപ്പുകളുടെ ആവശ്യം. തങ്ങളുടെ ആവശ്യത്തിന് സംസ്ഥാന നേതൃത്വം വഴങ്ങില്ലെന്ന് വ്യക്തമായതോടെ എ ഐ സി സി നേതൃത്വത്തെ കാണാനാണ് ഗ്രൂപ്പുകൾ തീരുമാനിച്ചിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെയല്ലാതെ ഡി സി സി ഭാരവാഹികളെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ അവർ പാർട്ടിക്ക് എതിരാകുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ പുനഃരുദ്ധാരണത്തിന്റെ പാതയിലൂടെ നീങ്ങുന്ന പാർട്ടിക്ക് ഇതെല്ലാം ആവശ്യമാണെന്നും ഗ്രൂപ്പുകൾ ഉയർത്തുന്നത് തൊടുന്യായങ്ങളാണെന്നും സുധാകനും കൂട്ടരും പറയുന്നു. ഗ്രൂപ്പുകൾ എ ഐ സി സി നേതൃത്വത്തെ സമീപിച്ചാൽ നേതൃത്വത്തെ ഒന്നടക്കം രംഗത്തിറക്കി പ്രതിരോധിക്കാനാണ് സുധാകരന്റെ നീക്കം. മുഴുവൻ ഡി സി സി പ്രസിഡന്റുമാരും കെ പി സി സി നിർവാഹക സമിതിയിലെ ബഹുഭൂരിപക്ഷവും പുനഃസംഘടനയുമായി മുന്നോട്ട് പോകണമെന്ന നിലപാടുള്ളവരാണെന്ന കാര്യവും സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിക്കും. ജംബോ സമിതി ഒഴിവാക്കാനും ഭാരവാഹികളുടെ എണ്ണവും രാഷ്ട്രീയ കാര്യ സമിതി നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്ന് ഭാരവാഹികളെ കണ്ടെത്താൻ ജില്ലകളിൽ പ്രത്യേക സമിതിയെ നിയോഗിക്കുക്കും. 

ഡി സി സിക്ക് ശേഷം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. പുനഃസംഘടനയിൽ ഗ്രൂപ്പുകൾ സഹകരിച്ചില്ലെങ്കിൽ വർക്കൊപ്പം നിൽക്കുന്നവരിൽനിന്ന് ഉൾപ്പെടെ ഭാരവാഹികളെ തീരുമാനിച്ച് മുന്നോട്ട് പോകും. അങ്ങനെ ഗ്രൂപ്പുകളെ പിളർത്തി പുനഃസംഘടന വിജയകരമായി പൂർത്തിയാക്കാനുള്ള തന്ത്രമാണ് കെ സുധാകരൻ ആവിഷ്കരിക്കുന്നത്. അതേസമയം, കെ സുധാകരന് മറുപടിയുമായി മുൻ കെ പി സി സി പ്രസിഡന്റ് വിഎം സുധീരൻ രംഗത്ത് എത്തി. മുല്ലപ്പള്ളിയും വിഎം സുധീരനും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നുവെന്ന് കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിന് മറുപടിയുമായാണ് വി എം സുധീരൻ രംഗത്ത് എത്തി. പരസ്യപ്രസ്താവന പാടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് ശേഷം കെ സുധാകരൻ പറഞ്ഞത്. എന്നാൽ അത് അദ്ദേഹം തന്നെ ലംഘിച്ചുവെന്നായിരുന്നു വി എം സുധീരൻ പറഞ്ഞത്. 

Exit mobile version