Site iconSite icon Janayugom Online

തമിഴ്‌നാട്ടില്‍ ബിഎസ്പി നേതാവിനെ നടുറോഡില്‍ വെട്ടിക്കൊ ന്നു

ബിഎസ്പി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെ വീടിന് സമീപത്ത് വെച്ച് ആറം​ഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരമ്പൂർ സദയപ്പൻ തെരുവിലെ ആംസ്‌ട്രോങ്ങിന്റെ വീടിന് സമീപത്ത് വച്ചാണ് സംഭവം. ആംസ്ട്രോങ്ങിനൊടൊപ്പമുണ്ടായിരുന്ന രണ്ടുപേർക്കും വെട്ടേറ്റു. കൃത്യം നടത്തിയ ശേഷം ഗുണ്ടാസംഘം രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ആംസ്ട്രോങ്ങിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചതെന്നും ആരോപണമുണ്ട്.

സംഭവത്തിൽ സെമ്പിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആംസ്ട്രോങ്ങിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന രാജീവ് ഗാന്ധി ആശുപത്രിക്ക് മുന്നില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്ഥലത്ത് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ദുഃഖം രേഖപ്പെടുത്തി. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ആംസ്ട്രോങ്ങിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ബിഎസ്‌പി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി എക്‌സില്‍ കുറിച്ചു. ആംസ്ട്രോങ് ശക്തമായ ഒരു ദളിത് ശബ്‌ദമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് നീതി ഉറപ്പാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും സംഭവത്തെ അപലപിച്ചു.

Eng­lish Summary:A BSP leader was hacked to death in the mid­dle of the road in Tamil Nadu

You may also like this video

Exit mobile version