Site iconSite icon Janayugom Online

ചോദ്യപേപ്പര്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രാദേശിക പത്രപ്രവര്‍ത്തകരായ അജിത് കുമാര്‍ ഓജ, ദിഗ്‌വിജയ് സിങ്, മനോജ് ഗുപ്ത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഓജയും സിങ്ങും ഹിന്ദി ദിനപത്രമായ അമര്‍ ഉജാലയിലെ ലേഖകരാണ്.

ബലിയ ജില്ലയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. മാര്‍ച്ച് 30 നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. ചോദ്യപേപ്പറിന്റെയും ഇതിന്റെ ഉത്തരങ്ങളുടെ പകര്‍പ്പും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് 24 ജില്ലകളില്‍ പരീക്ഷ റദ്ദ് ചെയ്തിരുന്നു.

മാര്‍ച്ച് 29ന് സംസ്കൃതം വിഷയത്തിന്റെ ചോദ്യപേപ്പറിന്റെയും ഉത്തരങ്ങളുടെയും പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തൊട്ടടുത്ത ദിവസം ഇംഗ്ലീഷ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് പുറത്തുവിട്ടു. തങ്ങളുടെ ജോലി കൃത്യമായി ചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish summary;A case has been reg­is­tered against the media per­sons who report­ed the leak of ques­tion papers

You may also like this video;

Exit mobile version