ജന്മം നല്‍കിയ കുഞ്ഞ് തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ യുവതി ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ പരാതിയുമായി രംഗത്ത്.യു എസിലെ ജോർജിയയിലായിരുന്നു സംഭവം ക്രിസ്റ്റീന മുറെയാണ് (38) ജൈവശാസ്ത്രപരമായി ബന്ധമില്ലാത്ത കുഞ്ഞിന് ജന്മം നൽകിയത്. രണ്ട് വർഷം മുമ്പായിരുന്നു ക്രിസ്റ്റീന ഐവിഎഫ് വഴി ഗർഭിണിയായത്. 2023 ഡിസംബറിൽ ആരോഗ്യവാനായ ഒരു ആൺകുട്ടിയെ പ്രസവിച്ചു. എന്നാല്‍ സംശയത്തിന്റെ പുറത്ത് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കുട്ടി മറ്റാരുടേതോ ആണെന്ന് മനസ്സിലാവുന്നത്. അവിവാഹിതയായ ക്രിസ്റ്റീന സ്വന്തമായി ഒരു കുട്ടിവേണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഐവിഎഫ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ക്ലിനിക്കിന്റെ അശ്രദ്ധയാണ് തനിക്ക് ദീർഘകാല വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതെന്ന് ആരോപിച്ചാണ് യുവതി ഐവിഎഫ് ക്ലിനിക്കിനെതിരെ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഡിഎന്‍എ പരിശോധനയുടെ ഭലം വന്ന ഉടനെ തന്നെ ക്രിസ്റ്റീന ക്ലിനിക്കിലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് അവര്‍ ഭ്രൂണത്തിന്റെ
യഥാര്‍ത്ഥ ഉടമസ്ഥരായ ദമ്പതികളെയും വിവരം അറിയിച്ചു. തുടര്‍ന്ന് ദമ്പതികള്‍ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തു. കുട്ടിയെ വിട്ടുകൊടുക്കേണ്ടിവന്ന യുവതി ക്ലിനിക്കിനെതിരെ പരാതി നല്‍കുകയായിരുന്നു.

