Site iconSite icon Janayugom Online

132 പേർ മരിച്ച ചൈനീസ് വിമാനാപകടം ബോധപൂർവ്വം ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്

ചൈനയിൽ നടന്ന ഈസ്റ്റേൺ എയർലൈൻസ് വിമാനാപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് റിപ്പോർട്ട്. യുഎസിന്റെ റിപ്പോർട്ടുകൾ‍ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഈ കാര്യം പുറത്തുവിട്ടത്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചതിന് ശേഷമാണ് അപകടം മനഃപൂർവം നിർമ്മിച്ചതാണെന്ന് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. കോക്പിറ്റിലുണ്ടായിരുന്ന ആരോ ആണ് അപകടത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ട്. 132 പേരായിരുന്നു ഈ അപകടത്തിൽ മരണപ്പെട്ടത്.

2022 മാർച്ച് 21 ഉച്ചയ്ക്ക് 1.11നാണ് അപകടമുണ്ടായത്. സമുദ്രനിരപ്പിൽനിന്ന് 3,225 അടി ഉയരത്തിൽ പറന്ന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് ഗുവാങ്സിയിൽ തകർന്നത്. കുൻമിങ്ങിലയിൽ നിന്നും പറന്നുയർന്ന വിമാനം ഗ്വാങ്ഷുവിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, ഇടക്ക് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗുവാങ്സിയിൽ ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്.

പൈലറ്റോ, കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറിയ മറ്റാരെങ്കിലുമോ ആണ് ഇതിന് പിന്നിലെന്നാണ് അനുമാനിക്കുന്നത്. വിമാനത്തിന് യന്ത്രത്തകരാറില്ലെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വിമാനം റാഞ്ചപ്പെട്ടോ എന്ന കാര്യങ്ങൾ അടക്കം ഇനി കൂടുതൽ അന്വേഷണം നടത്തേണ്ടിവരും എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

അതേസമയം വെളിപ്പെടുത്തലിനോട് ചൈന പ്രതികരിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ സാങ്കേതിക തകരാറിന്റെ സൂചനകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് ക്രൂവിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ജെറ്റിന്റെ നിർമ്മാതാക്കളായ ബോയിംഗ് ഇതുവരെയും പ്രതികരിക്കാൻ തയ്യാറായില്ല.

Eng­lish summary;A Chi­nese plane crash that killed 132 peo­ple is report­ed to have been intentional

You may also like this video;

Exit mobile version