Site iconSite icon Janayugom Online

ബിനോയ് വിശ്വത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ വ്യാജപ്രചരണം സൈബര്‍ സെല്ലില്‍ പരാതി നല്‍കി

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും യുകെ പൗരത്വമാണുള്ളതെന്ന് ഫേസ് ബുക്കിലൂടെ വ്യാജപ്രചരണം. അത്തരത്തിൽ പോസ്റ്റ് ഇട്ട അഞ്ചൽ സ്വദേശി നടത്തിയ വ്യക്തിഹത്യക്കെതിരെ ബിനോയ് വിശ്വം സൈബർ സെല്ലിൽ പരാതിനൽകി.
ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി ജോർജ് സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ നിന്നും വിരമിച്ച ഉയർന്ന ഉദ്യോഗസ്ഥയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. മൂത്ത മകൾ രശ്മി ബിനോയ് അറിയപ്പെടുന്ന പത്രപ്രവർത്തകയും. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, ദി ഹിന്ദു തുടങ്ങിയ സ്ഥാപനങ്ങളിൽ അടുത്ത കാലം വരെ പ്രവർത്തിച്ചിരുന്നു. രശ്മി ഇപ്പോൾ പാരീസിലെ സയൻസസ് പി ഒ യൂണിവേഴ്സിറ്റിയിൽ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെ കേന്ദ്രീകരിച്ച് പിഎച്ച്ഡി ചെയ്യുകയാണ്. രണ്ടാമത്തെ മകൾ സൂര്യ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയും ഗവണ്‍മെന്റ് പ്ലീഡറുമാണ്. മൂന്നുപേരും ഇന്ത്യൻ പാസ്പോർട്ട് ഉള്ളവരുമാണ്. ഈ വിവരങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിലും മറ്റു പൊതുമണ്ഡലത്തിലും ലഭ്യമാണെന്നിരിക്കെ പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വത്തിനെ മനപൂർവം സമൂഹമധ്യത്തിൽ കരിവാരിത്തേയ്ക്കുന്നതിനും അപമാനിക്കുന്നതിനും കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശത്തോടുകൂടിയും പോസ്റ്റു ചെയ്തതാണ് ഫേസ് ബുക്ക് പോസ്റ്റ് എന്ന് ബിനോയ് വിശ്വവും കുടുംബാംഗങ്ങളും ആരോപിക്കുന്നു. കുടുംബത്തിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ട വ്യക്തിക്കെതിരെ നിലവിലെ സൈബർ നിയമപ്രകാരം ഐടി ആക്ട് അനുസരിച്ചും ക്രിമിനൽ വകുപ്പുകൾ പ്രകാരവും കേസ് എടുത്ത് കർശന നിയമ നടപടികൾക്ക് വിധേയമാക്കണമെന്നും ബിനോയ് വിശ്വം പൊലീസിനോട് ആവശ്യപ്പെട്ടു. 

Exit mobile version