Site iconSite icon Janayugom Online

നിർഭയനായ ഓൾ റൗണ്ടർ; ഇതിഹാസം ബെർണാഡ് ജൂലിയൻ ഇനി ഓര്‍മ്മ

മുൻ വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടറും 1975ൽ പ്രഥമ ഏകദിന ലോകകപ്പ് കിരീടം നേടിയ കരീബിയൻ സംഘത്തിലെ അംഗവുമായിരുന്ന ഇതിഹാസ താരം ബെർണാഡ് ജൂലിയൻ(75) അന്തരിച്ചു. വടക്കൻ ട്രിനിഡാഡിലെ വൽസിൻ ടൗണിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രഥമ ലോകകപ്പിൽ മിന്നുന്ന ബൗളിങ് പ്രകടനങ്ങൾ നടത്തിയ താരം കൂടിയാണ് ബെർണാഡ് ജൂലിയൻ. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ 20 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം സെമിയിൽ ന്യൂസിലാൻഡിനെതിരെ 27 റൺസ് വഴങ്ങിയും 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ഫൈനലിൽ ബാറ്റ് കൊണ്ടായിരുന്നു കളം നിറഞ്ഞത്. കലാശപ്പോരാട്ടത്തിൽ 26 പന്തിൽ 37 റൺസാണ് ബെർണാഡ് അടിച്ചെടുത്തത്. 

നിർഭയനായ ഓൾ റൗ­ണ്ടറെന്ന ഖ്യാതി ആ­രാധ­കര്‍ അ­ദ്ദേഹത്തിന് സമ്മാനിച്ചു. ഇടംകയ്യൻ സീമറും ആക്രമണോത്സുക ബാറ്ററും ഊർജസ്വലനായ ഫീൽഡറുമായി സമസ്ത മേഖലയിലും അദ്ദേഹം തന്റെ കൈയൊപ്പു പതിപ്പിച്ചു. കളത്തിൽ 100 ശതമാനവും അർപ്പിക്കുന്ന പോരാളിയായ താരമായിരുന്നു ബെർണാഡെന്നു ഇതിഹാസനായകന്‍ സര്‍ ക്ലൈവ് ലോയ്ഡ് അനുസ്മരിച്ചു. വിൻഡീസിനായി 24 ടെസ്റ്റുകളും 12 ഏകദിന മത്സരങ്ങളും കളിച്ചു. 866 റൺസും 50 വിക്കറ്റുകളും റെഡ് ബോൾ ഫോർമാറ്റിൽ സ്വന്തമാക്കി. ഏകദിനത്തിൽ 86 റൺസും 18 വിക്കറ്റുകളുമാണ് സമ്പാദ്യം. വിൻഡീസ് ആദ്യ ലോകകപ്പ് നേടിയതിന്റെ 50-ാം വർഷത്തിലാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത് എന്നതും യാദൃശ്ചികതയായി. 

Exit mobile version